സംസാരിക്കുന്ന കാക്കയെക്കുറിച്ചുള്ള വാർത്ത അടുത്തിടെ മഹാരാഷ്ട്രയിലെ പൽഗാറിൽനിന്നു പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഗോവയിൽനിന്നുള്ള ഒരു കാക്ക കൗമാരക്കാരനൊപ്പം പന്തു തട്ടി സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹീറോയായിരിക്കുന്നു. കാക്കയുടെ പന്തടക്കവും കൊക്കുകൊണ്ടുള്ള പന്ത് തട്ടലും കണ്ട് അന്തം വിട്ടു പോയെന്നാണു സോഷ്യൽ മീഡിയയുടെ പ്രതികരണം.
വീടിന്റെ വരാന്തയിലാണു കാക്കയുടെയും ആൺകുട്ടിയുടെയും ഫുട്ബോൾ കളി. ദൃശ്യങ്ങൾ ആരംഭിക്കുന്പോൾത്തന്നെ കുട്ടിയും കാക്കയും തമ്മിൽ നല്ല ചങ്ങാത്തത്തിലാണെന്നു മനസിലാകും.
കുട്ടി കാൽകൊണ്ടു കാക്കയുടെനേരേ പന്തുതട്ടുന്നു. കാക്ക കൊക്കുകൊണ്ട് തിരിച്ചു കുട്ടിയുടെനേർക്കും തട്ടുന്നു. ഒരു മിനിറ്റോളം ഇരുവരും പന്തുകളിക്കുന്നു. കുട്ടി തട്ടിയിടുന്ന പന്ത് കാക്ക കൊക്കുകൊണ്ട് തടഞ്ഞു നിർത്തുന്നതും വീണ്ടും തട്ടുന്നതും കാണാം.
പതിനായിരക്കണക്കിന് ആളുകളാണു വീഡിയോ കണ്ടത്. ഇന്ത്യൻ ഫുട്ബോൾ ടീമിനു മികച്ച താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള ഗോവയിൽ കാക്കയും പന്തുകളിക്കുമെന്നായിരുന്നു ഒരാളുടെ കമന്റ്.