കൊല്ലം: ഡോ വന്ദന ദാസിനെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് പ്രതി തന്റെ മൊബൈൽ ഫോണിൽനിന്ന് അയച്ച വീഡിയോ ദൃശ്യങ്ങൾ താനും പ്രതിയും അംഗങ്ങളായ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ കൂടി ലഭിച്ചിരുന്നതായി കേസിലെ സാക്ഷിയും പ്രതിയുടെ വീടിന് സമീപ സ്ഥലത്തെ താമസക്കാരനുമായ ഷിജു നാരായണൻ കോടതിയിൽ മൊഴി നൽകി.
കൊല്ലം അഡീ. സെഷൻസ് ജഡ്ജി പി. എൻ. വിനോദ് മുമ്പാകെയാണ് മൊഴി നൽകിയത്. ഇപ്രകാരം പ്രതി അയച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ദൃശ്യങ്ങൾ കേസിലെ സ്പെഷൽ പ്രോസിക്യുട്ടറുടെ ആവശ്യപ്രകാരം കോടതിയിൽ പ്രദർശിപ്പിച്ചത് സാക്ഷി തിരിച്ചറിഞ്ഞു.
പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഡോക്ടർ വന്ദനയെയും പോലീസ് ഉദ്യോഗസ്ഥരെയും ചികിത്സക്കായി ആദ്യം പ്രവേശിപ്പിച്ച കൊട്ടാരക്കരയിലെ സ്വകാര്യ ഹോസ്പിറ്റലിലെ ഡോക്ടർമാരായ നിഥിൻ, വിനായക് എന്നിവരുടെയും സാക്ഷി വിസ്താരം പൂർത്തിയായി. വന്ദനക്കേറ്റ പരിക്കുകൾ പോലീസ് കണ്ടെടുത്ത ആയുധം കൊണ്ട് ഉണ്ടാക്കാൻ സാധ്യമാണെന്ന് സാക്ഷികൾ കോടതി മുമ്പാകെ മൊഴി കൊടുത്തു.
കേസിലെ മറ്റ് സാക്ഷികളായ ഡോ. ശശികല, ഡോ. സുനിൽ കുമാർ, ഡോ. ശ്രീകുമാർ, ഡോ. പ്രവീൺ എന്നിവരുടെയും സാക്ഷി വിസ്താരം പൂർത്തിയായി. തുടർ സാക്ഷി വിസ്താരം ഈ മാസം 30 ന് നടക്കും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.