ബെയ്ജിംഗ്: ദെത്തെടുക്കുന്ന തെരുവുനായ്ക്കളെ കൊന്നു ഭക്ഷണമാക്കി കഴിച്ചിരുന്ന ചൈനീസ് യുവതി പിടിയിൽ. വടക്കു കിഴക്കൻ ചൈനയിലെ ഒരു കടയുടമയായ സിക്സുവാൻ എന്ന യുവതിയാണു പിടിയിലായത്.
തെരുവുനായ്ക്കളെ യുവതി ദത്തെടുക്കുന്നത് പതിവായതോടെ സംശയം തോന്നിയ നായപ്രേമികൾ മൃഗസംരക്ഷണ കേന്ദ്രത്തിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ തനിനിറം പുറത്തുവന്നത്.
തെരുവുനായ്ക്കളെ സംരക്ഷിക്കാൻ താല്പര്യമുള്ളവർക്ക് സൗജന്യമായി നായകളെ ദത്തു നൽകുന്ന ഷെൽട്ടർ ഹോമുകളിൽനിന്നാണു യുവതി നായകളെ ദത്തെടുത്തിരുന്നത്.
സംരക്ഷിച്ചു കൊള്ളാമെന്ന ഉറപ്പുനൽകി കൊണ്ടുപോകുന്ന നായ്ക്കളെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തി സൂപ്പും മറ്റു ഭക്ഷ്യവിഭവങ്ങളും ഉണ്ടാക്കി കഴിക്കുന്നതായിരുന്നു ഇവരുടെ പതിവ്. ഇതുകൂടാതെ നായമാംസം പാചകം ചെയ്യുന്ന വീഡിയോ ഇവർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റും ചെയ്തിരുന്നു.
പരാതിയെത്തുടർന്നു പോലീസ് ഇവരുടെ കടയിലും വീട്ടിലും നടത്തിയ പരിശോധനയിൽ നായമാംസം പാചകം ചെയ്തതായി കണ്ടെത്തി.
നായ ഇറച്ചി ഇവരുടെ കടയിൽനിന്നു പിടിച്ചെടുത്തെന്നും കേസ് അന്വേഷണത്തിലാണെന്നും പോലീസ് പറഞ്ഞു.ഷെൽട്ടർ ഹോം നടത്തിപ്പുകാർക്ക് അധികൃതർ ജാഗ്രതാ നിർദേശവും നൽകി. ചൈനയുടെ മിക്ക ഭാഗങ്ങളിലും നായമാംസം ഭക്ഷിക്കുന്നത് ശിക്ഷാർഹമല്ല.