കോഴിക്കോട്: നഗരത്തില്‍ സ്കൂട്ടറിലെത്തിയ യുവാവ് സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത് രക്ഷപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗാണ് പള്ളിപ്പുറം മക്കാലിക്കല്‍ ഷിബിന്‍ലാല്‍ (37) തട്ടിയെടുത്തത്. കോഴിക്കോട് പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില്‍ അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നില്‍ ഇന്നലെ പകല്‍ ഒരു മണിയോടെയാണ് സംഭവം.
ഒളിവിൽ പോയ ഷിബിന്‍ലാലിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ ഇയാളുടെ വീട്ടിലെത്തി പോലീസ് അന്വേഷണം നടത്തി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഷിബിന്‍ലാല്‍ സാമ്പത്തികമായി മെച്ചപ്പെട്ടത്. അടുത്തിടെ ലക്ഷങ്ങള്‍ മുടക്കി ഭൂമി വാങ്ങുകയും ചെയ്തിട്ടുണ്ട്. ഷിബിന്‍ലാല്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ച സ്കൂട്ടര്‍ നാട്ടുകാരിലൊരാളുടേതാണെന്നും കഴിഞ്ഞ ദിവസം പണയത്തിനായി നല്‍കിയതാണെന്നും പോലീസ് കണ്ടെത്തി.
തട്ടിയെടുത്ത പണവുമായി ജൂപ്പിറ്റര്‍ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഷിബിന്‍ലാലിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് നാട്ടുകാരിലും സംശയങ്ങളുണ്ടായിരുന്നു. ഇയാള്‍ വന്‍ തുക വായ്പയ്ക്കായി മറ്റു ബാങ്കുകളെയും സമീപിച്ചിരുന്നു. അക്ഷയ ഫിനാന്‍സില്‍ 40 ലക്ഷത്തിന്റെ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നും ഇതെടുത്തു വില്ക്കുന്നതിനു പണം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് മറ്റു ബാങ്കുകളെ സമീപിച്ചത്.
ഇസാഫ് ബാങ്കിനെ സമീപിച്ച ഇയാള്‍ അവരെ വിശ്വസിപ്പിച്ച്് 40 ലക്ഷം രൂപ അനുവദിപ്പിച്ചു. ഈ തുകയുമായി ഇസാഫിലെ ജീവനക്കാരന് അക്ഷയ ഫിനാന്‍സിലേക്ക് പോകുമ്പോള്‍ അവിടെയെത്തുന്നതിനുമുമ്പ് ബാഗ് തട്ടിയെടുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു.