കുറവിലങ്ങാട്: നല്ലരീതിയിൽ ഇഞ്ചിക്കണ്ടം വെട്ടാനും പാടവരമ്പ് കിളച്ച് പിടിപ്പിക്കാനുമറിയാമെങ്കിൽ സ്ഥിരം സർക്കാർ ജോലി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരുണ്ടായിരിക്കണമെന്നതുമാത്രമാണ് നിബന്ധന. കോഴാ, വാലാച്ചിറ സംസ്ഥാന സീഡ് ഫാമുകളിലെയും കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലെയും നിയമനരീതിയാണിത്.
നിയമനം എംപ്ലോയ്മെന്റ് എക്സേഞ്ചിൽനിന്ന് താത്കാലികമാണെങ്കിലും ഒരു വർഷത്തിനുള്ളിൽ സ്ഥിരപ്പെടുന്ന രീതിയാണ് തുടരുന്നത്. കാര്യമായ കടമ്പകളില്ലാതെ സർക്കാർ ജോലി നേടാൻ കഴിയുന്നതിനാൽ അപേക്ഷകരും ഏറെയാണ്.രണ്ട് ഘട്ടങ്ങളിലായുള്ള നിയമന നടപടികളിൽ കായികശേഷി പരിശീലനത്തിന്റെ ഭാഗമായാണ് പാടവരമ്പ് വെട്ടലും ഇഞ്ചിക്കണ്ടം വെട്ടലും നടത്തുന്നത്.
സംസ്ഥാന സീഡ് ഫാമുകളിലേക്കുള്ള നിയമനത്തിനായി കോഴായിലെ പാടത്തായിരുന്നു വരമ്പ് വെട്ടൽ പരീക്ഷ. ജില്ലാ കൃഷിത്തോട്ടത്തിലേക്കുള്ളവർക്ക് ജില്ലാകൃഷിത്തോട്ടത്തിൽ ഇഞ്ചിക്കണ്ടം വെട്ടിയാണ് പരീക്ഷ നടത്തിയത്.കോഴാ സീഡ്ഫാമിൽ അഞ്ചും വാലാച്ചിറ ഫാമിൽ നാലും ഒഴിവുകളാണുള്ളത്. ജില്ലാ കൃഷിത്തോട്ടത്തിൽ 14 ഒഴിവുകളുള്ളതായാണ് അറിയുന്നത്. ഈ ഒഴിവുകളിലേക്കായി നൂറ്റിയമ്പതിലേറെപ്പേരാണ് പരീക്ഷകളിൽ പങ്കെടുത്തത്.
സീഡ് ഫാമിൽ ജോലിക്ക് പ്രവേശിക്കുന്ന പലരും ജില്ലാ കൃഷിത്തോട്ടത്തിലെ ഒഴിവുകളിലേക്ക് മാറുന്ന രീതിയും ഇവിടെ നടക്കുന്നുണ്ട്.
നാട്ടിലെ വിവിധ ഭൂവുടമകളിൽനിന്ന് ഏറ്റെടുത്ത സ്ഥലം പ്രയോജനപ്പെടുത്തി ആരംഭിച്ച ഫാമിൽ വർഷങ്ങൾക്ക് മുമ്പു വരെ സമീപസ്ഥലങ്ങളിൽനിന്നുള്ളവരായിരുന്നു തൊഴിലാളികളിലേറെയും. പിന്നീട് വാലാച്ചിറ ഫാമിൽനിന്നുള്ളവരെ കോഴാ ഫാമിൽ സ്ഥലം മാറ്റത്തിലൂടെയെത്തിച്ച് സ്ഥിരപ്പെടുത്തി.
ഇപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് തൊഴിലാളികളായി എത്തുന്നത്. ദൂരസ്ഥലങ്ങളിൽനിന്നുള്ളവരും കാർഷിക മേഖലയിൽ പ്രവൃത്തി പരിചയമില്ലാത്തവരുമെത്തുന്നത് ഫാമിന്റെ സമയക്ലിപ്തതയെയും പ്രവർത്തനങ്ങളെയും ബാധിക്കുന്നതായി വിലയിരുത്തലുകളും ഉയരുന്നുണ്ട്. നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലുകളും തൊഴിലാളി യൂണിയനുകളുടെ സ്വാധീനവുമുണ്ടാകുന്നതായും ആക്ഷേപങ്ങളുയരാറുണ്ട്.