കൊല്ലം: രാജ്യത്ത് ചരക്ക് ട്രെയിനുകളിലെ ലോഡിംഗ് നിരീക്ഷിക്കാൻ ഡ്രോണുകളുടെ സേവനം പ്രയോജനപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനം.ഇതിനു വേണ്ടി കരാർ അടിസ്ഥാനത്തിൽ ഡ്രോണുകൾ വാങ്ങാൻ റെയിൽവേ മന്ത്രാലയം മൂന്ന് സോണുകളിലെ അധികൃതരോട് ആവശ്യപ്പെട്ടു.
വിവിധ ടെർമിനലുകളിൽ നിന്ന് ട്രെയിനുകളിൽ ചരക്ക് കയറ്റുമ്പോൾ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ കണ്ടെത്തുന്നതിനാണ് റെയിൽവേ ഡ്രോൺ പരീക്ഷണത്തിന് ഒരുങ്ങുന്നത്.ചരക്ക് തീവണ്ടികൾ പലയിടത്തും പാളം തെറ്റുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അസന്തുലിതമായ ലോഡിംഗ് ആണെന്ന് റെയിൽവേ കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരം കാണാനും ഗുഡ്സ് ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഡ്രോൺ സാങ്കേതിക വിദ്യയെ ആശ്രയിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചത്.
വാഗണുകളിലെ ബാലൻസിംഗ് ഇല്ലാത്ത ലോഡിംഗ് കണ്ടെത്താനും അവ തടയുന്നതിനും ഏറ്റവും പ്രായോഗികമായ പരിഹാരം ഡ്രോൺ നിരീക്ഷണം മാത്രമാണെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.ആദ്യഘട്ടം എന്ന നിലയിൽ സൗത്ത് ഈസ്റ്റേൺ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ എന്നീ സോണുകളിലാണ് ഡ്രോൺ സേവനം നടപ്പിലാക്കുക.
ഡ്രോണുകളുടെ പ്രവർത്തന നിയന്ത്രണത്തിന് അനുയോജ്യരും സുരക്ഷാ സർട്ടിഫിക്കറ്റും യോഗ്യതയുമുള്ള പൈലറ്റുമാരെ ( ഓപ്പറ്റേർമാർ) കണ്ടെത്താനും റെയിൽവ ബോർഡ് ഈ മൂന്ന് സോണുകളുടെയും അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.വാഗണുകളിലെ ലോഡുകളും അവയുടെ വിതരണ രീതികളും ഡ്രോണുകൾ കൃത്യമായി നിരീക്ഷിക്കും. മാത്രമല്ല വാഗണുകൾ പുറപ്പെടുന്നതിന് മുമ്പുള്ള തത്സസമയ ആകാശ ഇമേജറിയും (സ്കാനിംഗ്) ലോഡ് പ്രൊഫൈലിംഗും ഡ്രോണുകൾ അധികൃതർക്ക് കൈമാറുകയും ചെയ്യും.
ഇങ്ങനെ ലഭിക്കുന്ന വിഷ്വൽ അനലിറ്റിക്സ് വഴി സുരക്ഷിതമല്ലാത്തതും അസന്തുലിതവുമായ ലോഡുകൾ ഓട്ടോമാറ്റിക്കായി കണ്ടെത്താൻ കഴിയും എന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ സവിശേഷത.മൂന്ന് മാസത്തേയ്ക്ക് പൈലറ്റ് പദ്ധതിയായി എത്രയും വേഗം ആരംഭിക്കാനാണ് സോണൽ അധികൃതരോട് റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. അതിനു ശേഷം വിശദമായ വിലയിരുത്തൽ റിപ്പോർട്ടും കൈമാറണം. പദ്ധതി വിജയകരമാണെങ്കിൽ രാജ്യത്തെ എല്ലാ സോണുകളിലും നടപ്പാക്കാനും റെയിൽവേ ബോർഡ് തീരുമാനം എടുത്തിട്ടുണ്ട്.
എസ്.ആർ. സുധീർ കുമാർ