പത്തനംതിട്ട: വടക്കേ അമേരിക്കയിലെ ഡെനാലി കൊടുമുടിയിൽ കുടങ്ങിയ പര്വതാരോഹകന് പന്തളം പൂഴിക്കാട് സ്വദേശി ഷെയ്ഖ് ഹസന് ഖാന് സുരക്ഷിതനെന്ന വിവരം ലഭിച്ചു.
കഴിഞ്ഞ പത്തിന് ഡെനാലി കൊടുമുടിയിലേക്കുള്ള രണ്ടാം യാത്രയിലാണ് ഹസന് കുടുങ്ങിയത്. 2023 ജൂണ്‍ 12ന് ഇന്ത്യന്‍ സമയം രാവിലെ പത്തിനാണ് ഇതിനു മുമ്പ് ഖാന് ഡെനാലി കൊടുമുടിയുടെ നെറുകയിലെത്തി ദേശീയ പതാക ഉയര്‍ത്തിയത്. 21 ദിവസം കൊണ്ടാണ് ഡെനാലിയുടെ ഉയരങ്ങളിലെത്തിയത്. 35,000 യുഎസ് ഡോളറാണ് (ഏകദേശം 28,70,000 രൂപ) ഡെനാലി കീഴടക്കാന്‍ ചെലവായത്.
ബാങ്ക് വായ്പയിലൂടെയും സുഹൃത്തുക്കളില്‍നിന്ന് കടം വാങ്ങിയുമാണ് പര്‍വതാരോഹണത്തിനു ചെലവ് കണ്ടെത്തുന്നത്. കിളിമഞ്ജാരോ, എവറസ്റ്റ് ഉള്‍പ്പെടെ ഏഴ്പര്വതങ്ങള് കീഴടക്കിയതിനു പിന്നാലെയാണ് ഡെനാലിയിലെത്തിയത്. വടക്കേ അമേരിക്കയിലെ അലാസ്കയിലുള്ള ഡെനാലി കൊടുമുടിക്ക് 20,310 അടി ഉയരമുണ്ട്.
ചെന്നൈ സ്വദേശിയായ സുഹൃത്തിനൊപ്പമാണ് കഴിഞ്ഞ പത്തിന് ഖാൻ കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തിയത്. അന്നു ബന്ധുക്കളുമായി സംസാരിച്ച ശേഷം വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്നലെ വിവരം പുറത്തുവന്നതോടെ കേന്ദ്ര വിദേശകാര്യമന്ത്രാലയം അമേരിക്കയുമായി ബന്ധപ്പെട്ടാണ് ഖാന് സുരക്ഷിതനാണെന്ന വിവരം കൈമാറിയത്.