ന്യൂഡൽഹി: രാമക്ഷേത്രം ഒരു വിശ്വാസത്തിന്റെ വിഷയവും വികാരവുമായിരുന്നുവെന്നും എന്നാൽ, രാജ്യത്തിന്റെ വിവിധയിടങ്ങളിൽ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഒരുതരത്തിലും സ്വീകാര്യമല്ലെന്നും ആവർത്തിച്ച് ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. വിവിധ മതവിശ്വാസങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിൽ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിൽ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിൽ പുനെയിൽ നടന്ന പരിപാടിക്കിടെയായിരുന്നു മോഹൻ ഭാഗവതിന്റെ പ്രസ്താവന. രാമക്ഷേത്രത്തിനു സമാനമായി മറ്റിടങ്ങളിൽ സമാനമായ തര്ക്കമുണ്ടാക്കുന്നതിനെതിരേ നേരത്തെയും മോഹൻ ഭഗവത് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
“രാമക്ഷേത്രം നിര്‍മിക്കണമെന്നു ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നു. എന്നാൽ, വിദ്വേഷത്തിന്റെയും ശത്രുതയുടെയും പേരിൽ മറ്റിടങ്ങളിൽ തര്‍ക്കമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. മറ്റു മതങ്ങളെ അധിക്ഷേപിക്കുന്നത് നമ്മുടെ സംസ്കാരമല്ല. എല്ലാവര്ക്കും അവരുടെ വിശ്വാസപ്രകാരം ആരാധന നടത്താൻ കഴിയണം. ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല, എല്ലാവരും ഒന്നാണ്.
പഴയകാലത്തെ തെറ്റുകളിൽനിന്നു പാഠം ഉള്‍ക്കൊണ്ട് ലോകത്തിനുതന്നെ ഇന്ത്യ മാതൃകയാകണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

