ബംഗളൂരു: അനധികൃതമായി കെട്ടിയ ബാനർ നീക്കം ചെയ്തതിന് മുനിസിപ്പാലിറ്റി ജീവനക്കാർക്ക് ക്രൂര മർദനം. ഹാവേരി സിറ്റി മുനിസിപ്പൽ കൗൺസിലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് മർദനമേറ്റത്. സംഭവത്തിൽ ഏഴ് പേരെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.
അനധികൃതമായി സ്ഥാപിച്ച ജന്മദിനാശംസകളെഴുതിയ ബാനർ മാറ്റിയതാണ് സംഘർഷത്തിന് കാരണം. ശാന്തു എന്ന വ്യക്തിയുടെ ബാനറാണ് മുനിസിപ്പൽ കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഹാവേരി സിറ്റി മുനിസിപ്പൽ കൗൺസിലിൽ ജോലി ചെയ്തിരുന്ന രംഗപ്പ സി ഹെർക്കൽ നീക്കം ചെയ്തത്.
ഇതേത്തുടർന്ന് മാരകായുധങ്ങളുമായി ആറംഗ സംഘം മുനിസിപ്പൽ ഓഫീസിൽ കയറി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. സ്കൂട്ടർ ഹാൻഡിൽ കൊണ്ട് പീരപ്പ ഷിരബദഗി, കാന്തേഷ് എന്നീ രണ്ട് കരാർ തൊഴിലാളികളെ മർദിച്ചു. ജീവനക്കാരെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. നിലവിൽ മർദനമേറ്റ പീരപ്പ ഷിരബദഗിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.