തൃശൂർ: കലുങ്ക് സൗഹാര്‍ദ വികസന സംവാദത്തില്‍ നിവേദനം നൽകാൻവന്ന വയോധികനെ മടക്കി അയച്ച് സുരേഷ് ഗോപി. തൃശൂര്‍ പുള്ള്, ചെമ്മാപ്പിള്ളി മേഖലകളിലാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ കലുങ്ക് സൗഹാര്‍ദ വികസന സംവാദം നടന്നത്.
ഈ സംവാദം നടക്കുമ്പോഴാണ് ഒരു വയോധികന് കവറില്‍ അപേക്ഷയുമായി വന്നത്. കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍ ഇതൊന്നും എംപിക്കല്ല പോയി പഞ്ചായത്തില്‍ പറയൂ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബിജെപി ഭരിക്കുന്ന പഞ്ചായത്തിൽ മാത്രമാണോ എംപി ഫണ്ട് എന്ന് ചോദിക്കുമ്പോൾ അതെ പറ്റുന്നുള്ളു ചേട്ടാ എന്ന് എംപി പറയുന്നതും വീഡിയോയിലുണ്ട്. പുള്ളിലും ചെമ്മാപ്പിള്ളിയിലും നടന്ന സൗഹൃദ സംവാദ സദസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം നടന് ദേവന്, സംവിധായകന് സത്യന് അന്തിക്കാട് തുടങ്ങിയവർ പങ്കെടുത്തു.