കോഴിക്കോട്: നൈജീരിയൻ ലഹരിക്കേസിൽ നിർണായക നീക്കവുമായി അന്വേഷണസംഘം. വിദേശ ലഹരി മാഫിയയുമായുള്ള മലയാളിയുടെ ഫോൺ സംഭാഷണം പോലീസ് കണ്ടെടുത്തു. ലഹരി കേസിലെ പ്രതിയായ മലയാളിയുടെ ശബ്ദ സാമ്പിൾ എടുക്കും. മലപ്പുറം പുതുക്കോട് സ്വദേശി സിറാജിന്റെ ശബ്ദ സാമ്പിൾ ശേഖരിക്കാനാണ് പോലീസ് നീക്കം.
നൈജീരിയന്‍ സംഘവുമായി സിറാജ് സംസാരിച്ചരേഖകളാണ് പോലീസിന് ലഭിച്ചത്. നിലവിൽ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ ആണ് സിറാജ്. കോടതിയിൽ പോലീസ് ഹർജി സമർപ്പിക്കും. 2025 ഫെബ്രുവരിയിലെ എംഡിഎംഎ വേട്ടയാണ് കേസിലേക്ക് നയിച്ചത്. സിറാജ് എംഡിഎംഎയുമായി പിടിയിലായിരുന്നു.
ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് നൈജീരിയൻ സ്വദേശികളിലേക്ക് എത്തിയത്. ഈ വർഷം ഫെബ്രുവരി 16ന് സിറാജ് എംഡിഎംഎയുമായി പിടിയിലായത്. 778 ഗ്രാം എംഡിഎംഎയാണ് കൈവശമുണ്ടായിരുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗമാണ് ലഹരി എത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു.
പ്രതിയുടെ ബാങ്ക് അക്കൗണ്ടും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്ന് സൈബർ സെല്ലുമായി നടത്തിയ അന്വേഷണത്തിൽ നൈജീരിയൻ സ്വദേശിയിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് കണ്ടെത്തുകയായിരുന്നു.നൈജീരിയൻ രസലഹരി മാഫിയ സംഘത്തുലുള്ളവർ 2010ലാണ് വീസ ഇല്ലാതെ ഇന്ത്യയിൽ എത്തിയത്.
ആദ്യം എത്തിയത് ഡേവിഡ് ജോൺ എന്നയാളാണ്. ഡേവിഡിന്റെ സഹായത്തോടെയാണ് ഹെന്റി, റുമാൻസ് എന്നിവർ ഇന്ത്യയിലേക്ക് എത്തിയത്.ഡേവിഡിനു നൈജീരിയൻ പാസ്പോട്ടുമില്ല. ഡൽഹി, ഹരിയാന പോലീസിനൊപ്പം കോഴിക്കോട് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയിരുന്നത്.