തൃശൂർ: ഓപ്പറേഷൻ കാപ്പയുടെ ഭാഗമായി രണ്ട് വനിതാ ഗുണ്ടകളെ നാടുകടത്തി. കുപ്രസിദ്ധ ഗുണ്ടകളായ വലപ്പാട് കരയാമുട്ടം ചിക്കവയലിൽവീട്ടിൽ സ്വാതി(28), വലപ്പാട് ഈയാനിവീട്ടിൽ ഹിമ(25) എന്നിവരെയാണ് കാപ്പപ്രകാരം ഒരുവർഷത്തേയ്ക്ക് നാടുകടത്തിയത്.
2025 ജൂൺ 16 മുതൽ കാപ്പ നിയമപ്രകാരം ആറുമാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ ഒപ്പിടുന്നതിനായി ഉത്തരിട്ടിരുന്നു. ഉത്തരവുലംഘിച്ച് മരണവീട്ടിൽകയറി ആക്രമണംനടത്തിയതിനെ തുടർന്നാണ് യുവതികളെ നാടുകടത്തിയത്.
ഇരുവരും വലപ്പാട് പോലീസ് സ്റ്റേഷനിൽ കവർച്ചാക്കേസിലും വീടുകയറി ആക്രമണംനടത്തിയ കേസിലും അടിപിടിക്കേസിലും ഉൾപ്പടെ നാല് ക്രിമിനൽകേസുകളിലെ പ്രതികളാണ്.
വലപ്പാട് സിഐ കെ. അനിൽകുമാർ, എസ്ഐ ഹരി, സിവിൽ പോലീസ് ഓഫിസർമാരായ ആഷിക്, സുബി സെബാസ്റ്റ്യൻ എന്നിവർ കാപ്പ ചുമത്തുന്നതിനു പ്രധാന പങ്കുവഹിച്ചു.
ഇതുവരെ തൃശൂർ റൂറൽ ജില്ലയിൽ ഈ വർഷം മാത്രം 179 ഗുണ്ടകൾക്കെതിരെയാണ് കാപ്പ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ഇതിൽ 57 ഗുണ്ടകളെ ജയിലിലടച്ചു, 122 ഗുണ്ടകളെ നാടുകടത്തുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചു.