ചെന്നൈ: കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഇന്ന് അന്വേഷണം ആരംഭിച്ചേക്കും. കരൂർ പോലീസിൽനിന്ന് അന്വേഷണ രേഖകൾ കൈപ്പറ്റാൻ നോർത്ത് ഐജി അസ്ര ഗാർഗ് കരൂരിൽ എത്തുമെന്നാണ് റിപ്പോർട്ട്. ടിവികെ അധ്യക്ഷൻ വിജയ്യുടെ കാരവൻ അടക്കമുള്ളവ പിടിച്ചെടുക്കാനും അതിനുള്ളിലെയും പുറത്തെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും ഉത്തരവിൽ പറയുന്നു.
അതേസമയം സംഭവത്തിൽ തമിഴ്നാട് സർക്കാരിനും വിജയ്ക്കും എതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. ദുരന്തസ്ഥലത്ത് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണം, കരൂർ എസ്ഐയുടെ കൈവശമുള്ള എല്ലാ രേഖകളും എസ്ഐടിക്ക് കൈമാറണം, സംഘത്തിൽ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണം, അന്വേഷണച്ചുമതലയുള്ള അസ്ര ഗർഗിന് ഇഷ്ടമുള്ള ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്താം തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളാണ് എസ്ഐടിക്ക് കോടതി നൽകിയത്.
ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ കോടതി ഐപിഎസ് ഉദ്യോഗസ്ഥയായ അസ്ര ഗർഗിന് അന്വേഷണച്ചുമതല നൽകി പ്രത്യേക സംഘത്തെ (എസ്ഐടി) നിയോഗിക്കുകയായിരുന്നു.