ഹരിപ്പാട്: വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 11.30ന് പള്ളിപ്പാട് വടക്കേക്കര കിഴക്ക് പനമുട്ടുകാട് പാടശേഖരത്തിലാണ് അപകടമുണ്ടായത്.
പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുത്തൻപുരയിൽ പരേതനായ രഘുവിന്റെ ഭാര്യ സരള(64)യാണ് മരിച്ചത്. കൂടെ പണിയെടുത്തിരുന്ന പളളിപ്പാട് വടക്കേക്കര കിഴക്ക് നേര്യംപറമ്പിൽ വടക്കതിൽ ശ്രീലത(52)യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പാടത്ത് പണിയെടുത്തുകൊണ്ടിരുന്ന ഇരുവരും വിശ്രമത്തിനായി കരയിലേക്ക് കയറുമ്പോൾ വീഴാതിരിക്കാൻ അടുത്ത് കണ്ട വൈദ്യുതപോസ്റ്റിന്റെ സ്റ്റേ വയറിൽ കയറി പിടിക്കുകയായിരുന്നു.ആദ്യം ശ്രീലതയാണ് ഷോക്കേറ്റ് തെറിച്ചുവീണത്. ഇവരെ രക്ഷിക്കാൻ വേണ്ടി എത്തിയ സരളയ്ക്കും ഷോക്കേറ്റ് വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
സംഭവം കണ്ടയുടൻ അടുത്തുളള മോട്ടോർ തറയിലെ തൊഴിലാളി ഓടിയെത്തി വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ആളുകളെ വിളിച്ചുകൂട്ടി ഇരുവരേയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സരള ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
മരിച്ച സരള മാതാവ് ഗൗരിയുമൊന്നിച്ചായിരുന്നു താമസം. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: നിഷ, നീതു. മരുമക്കൾ: രതീഷ്, രാജേഷ്.
വൈദ്യുതപോസ്റ്റിൽനിന്നുള്ള സ്റ്റേവയർ ഏതു സമയത്തും പൊട്ടിവീണ് അപകടമുണ്ടാകുമെന്നും തകരാർ പരിഹരിക്കണമെന്നും വൈദ്യുത ബോർഡ് ജീവനക്കാരോടും ഓഫീസിലും അറിയിച്ചിരുന്നതാണെന്നും അധികൃതരുടെ അനാസ്ഥ കാരണമാണ് പാവപ്പെട്ട കർഷകത്തൊഴിലാളിയുടെ ജീവൻ നഷ്ടപ്പെടാനിടയായതെന്നും നാട്ടുകാർ ആരോപിച്ചു.