ലണ്ടൻ: ഇന്ത്യ- ഇന്ത്യ എ പരിശീലന മത്സരത്തിന് തുടക്കം. 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങൾക്ക് മുന്പുള്ള ത്രിദിന മത്സരത്തിനാണ് ഇന്നലെ തുടക്കമായത്. അതേസമയം, അനൗദ്യോഗിക പരിശീലന മത്സരത്തിന്റെ സംപ്രേഷണത്തിന് മാധ്യമങ്ങൾക്ക് ബിസിസിഐ അനുമതി നിഷേധിച്ചു. 16ന് മത്സരം അവസാനിക്കുന്ന ദിവസം താരങ്ങളൊ ബന്ധപ്പെട്ടവരോ മാധ്യമങ്ങളെ കാണുമെന്നും ബിസിസിഐ അറിയിച്ചു.
ആദരാഞ്ജലി അർപ്പിച്ച് ടീം
എയർ ഇന്ത്യ വിമാനാപകടത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് ബെക്കൻഹാമിൽ നടന്ന ഇന്ത്യ- ഇന്ത്യ എ പരിശീലന മത്സരത്തിനു മുന്പ് താരങ്ങളും സപ്പോർട്ട് സ്റ്റാഫും കറുത്ത ആം ബാൻഡ് ധരിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് യാത്രക്കാരും ജീവനക്കാരുമാടക്കം 242 പേരുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് യാത്രതിരിച്ച എയർ ഇന്ത്യ വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീഴുകയായിരുന്നു.
ഗംഭീർ മടങ്ങി
ഇതിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നാട്ടിലേക്ക് മടങ്ങി. ഹൃദയാഘാതത്തെ തുടർന്ന് ന്യൂഡൽഹിയിലെ ആശുപത്രിയിൽ കഴിയുന്ന അമ്മയെ പരിചരിക്കുന്നതിനായി ഗംഭീർ വ്യാഴാഴ്ച രാവിലെ ലണ്ടനിൽനിന്നു തിരികെ നാട്ടിലേക്കു പുറപ്പെട്ടതായി ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ഗംഭീറിന്റെ അഭാവത്തിൽ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻഡോഷേ, ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക്, ബൗളിംഗ് കോച്ച് മോർൺ മോർക്കൽ എന്നിവർ ഇംഗ്ലണ്ട് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ പരിശീലന ചുമതല വഹിക്കും.