തൃശൂര്‍: മലയാളി എൻജിനീയറിംഗ് വിദ്യാര്‍ഥികള്‍ ഒഡീഷയില്‍ ആക്രമിക്കപ്പെട്ടതായി പരാതി. തൃശൂര്‍ ഗവൺമെന്റ് എൻജിനീയറിംഗ് കോളജില്‍നിന്ന് ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഒഡീഷയിലെ സർക്കാർ സ്ഥാപനത്തിലേക്കു പോയ നാല് വിദ്യാര്‍ഥികളാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ ഫോണും പഴ്സുമുള്‍പ്പെടെ അക്രമിസംഘം കൊള്ളയടിച്ചതായി വിദ്യാര്‍ഥികള്‍ ഒഡീഷ പോലീസില്‍ നൽകിയ പരാതിയിൽ പറയുന്നു. ആദ്യ വര്‍ഷ എം.ടെക് പവര്‍ സിസ്റ്റം വിദ്യാര്‍ഥികളാണ് ആക്രമിക്കപ്പെട്ടത്.
അക്രമത്തിൽ പരിക്കുണ്ടെങ്കിലും എല്ലാവരും ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ആയി. കഴിഞ്ഞ ആഴ്ചയിലാണ് വിദ്യാർഥികൾ തൃശൂരിൽനിന്ന് ഒഡീഷയിൽ എത്തിയത്. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ഇവര്‍ മടങ്ങുന്നതിനു മുന്‍പായി ഞായറാഴ്ച പുട്ടുടി വെള്ളച്ചാട്ടം കാണാന്‍ പോയിരുന്നു. അവിടെനിന്ന് മടങ്ങും വഴിയാണ് ആക്രമിക്കപ്പെട്ടത്.
തടയാൻ ശ്രമിച്ചവരിൽ ഒരാള്‍ക്ക് തലയ്ക്കും കൈയ്ക്കും പരിക്കുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റതായെന്നാണ് വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് വിദ്യാര്‍ഥികളെ ആശുപത്രിയിൽ എത്തിച്ചത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. സംഘത്തിലെ മൂന്നുപേരുടെയും ഫോണുകളും കവര്‍ന്നു.
ഫോൺ നഷ്ടപ്പെടാത്ത വിദ്യാർഥിയുടെ മൊബൈലില്‍നിന്നാണ് നാട്ടിലേക്ക് വിവരങ്ങള്‍ അറിയിച്ചത്. ബിയര്‍ ബോട്ടിലും മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇവരുടെ ബന്ധുക്കൾ വിവരമറിഞ്ഞ് ഒഡീഷയിൽ എത്തിയിട്ടുണ്ട്. അടുത്തദിവസംതന്നെ ഇവര്‍ നാട്ടിലേക്ക് തിരിക്കും.