മുംബൈ: ഫോണിൽ ഐപിഎൽ മത്സരം കാണുന്നതിനിടെ ഉച്ചത്തിൽ സംസാരിച്ചതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളിൽനിന്നു തള്ളിയിട്ടു കൊന്നു. ജിതേന്ദ്ര ചൗഹാൻ (30) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി അഫ്സർ ആലമിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. കെട്ടിടനിർമാണ തൊഴിലാളികളാണ് ഇരുവരും.
കാന്തിവ്ലി വെസ്റ്റിൽ നിർമാണത്തിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തൊഴിലാളികൾ വിശ്രമിക്കുന്ന സ്ഥലത്തായിരുന്നു ഇവർ ഒരുമിച്ച് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി അഫ്സർ ആലം ഫോണിൽ ഐപിഎൽ മത്സരം കാണുന്നതിനിടെ ജിതേന്ദ്ര ചൗഹാൻ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചിരുന്നു. ശബ്ദം താഴ്ത്താൻ ആവശ്യപ്പെട്ടെങ്കിലും സംസാരം തുടർന്നതോടെയാണ് സംഘർഷം ഉണ്ടായത്.