ജയിൽപുള്ളികളിൽ ചിലരെങ്കിലുമൊക്കെ ജയിൽ ചാടാൻ ശ്രമിക്കാറുണ്ട്. ചിലർ ചാടി പുറത്ത് കടക്കും മറ്റു ചിലർ ശ്രമം വിഫലമായി അതിനുള്ളിൽ തന്നെ കിടക്കും. അത്തരത്തിൽ ശ്രമം പരാജയപ്പെട്ടൊരു ജയിൽ പുള്ളിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ബ്രസീലിൽ തടവറ തുരന്ന് പുറത്ത് കടക്കാനുള്ള തടവു പുള്ളിയുടെ ശ്രമമാണ് വൻ പരാജയത്തിൽ കലാശിച്ചത്. റിയോ ബ്രാങ്കോയിലെ ഏക്കറിലെ ജയിലിലാണ് സംഭവം. തടവറ തുരന്ന് വെളിയിൽ ചാടാനായിരുന്നു തടവു പുള്ളി ശ്രമിച്ചത്. എന്നാൽ ഭിത്തി തുരന്ന് പുറത്ത് കടക്കാൻ നോക്കിയെങ്കിലും ശരീരത്തിന്റെ പകുതി മാത്രമേ ഭിത്തി തുരന്ന ഭാഗത്തിന് പുറത്തേക്ക് പോയുള്ളു.
ഭിത്തിയിൽ വലിയ തുളയൊക്കെ ഉണ്ടാക്കി ചാടാനായിരുന്നു നോക്കിയത്. എന്നാൽ ചെറിയൊരു പാളിച്ച ഉണ്ടായി. ആ തുള തുരന്നത് ചെറുതായിപ്പോയി. അദ്ദേഹത്തിന്റെ ശരീരത്തിന് ആ തുള പോരായിരുന്നു. അദ്ദേഹത്തിനു മുഴുവനായി കടക്കുന്നതിന് അതിലും വലിയ തുള വേണമായിരുന്നു.
പിറ്റേന്ന് രാവിലെ ഉദ്യോഗസ്ഥരെത്തി നോക്കിയപ്പോൾ തടവറയ്ക്കുള്ളിൽ ഒരൊൾ തല കീഴായി കിടക്കുന്നതാണ് കണ്ടത്. 29 കാരനായ അലൻ ലിയാൻഡ്രോ ഡ സിൽവയാണ് ചുമര് തുരന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തി പരാജയപ്പെട്ടതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഒടുവിൽ ഫയർ ഫോഴ്സ് എത്തി ഇയാളെ രക്ഷപെടുത്തുകയായിരുന്നു.