ടോക്യോ: ജപ്പാനിൽ അമേരിക്കയുടെ വ്യോമതാവളത്തിലുണ്ടായ സ്ഫോടനത്തിൽ നാല് ജാപ്പനീസ് സൈനികർക്ക് പരിക്കേറ്റു. ജപ്പാന്റെ തെക്കൻ ദ്വീപായ ഒകിനാവയിലെ യുഎസ് വ്യോമതാവളത്തിലാണ് സ്ഫോടനം നടന്നത്.
ആരുടെയും പരിക്ക് ഗുരുതരമല്ല. ഒകിനാവ പ്രിഫെക്ചറൽ സർക്കാരിന്റെ കീഴിലുള്ള കഡേന വ്യോമതാവളത്തിലെ ആയുധസംഭരണ ശാലയിലാണ് സ്ഫോടനം നടന്നതെന്ന് യുഎസ് വ്യോമസേന വ്യക്തമാക്കി.
രണ്ടാം ലോകയുദ്ധകാലത്ത് പൊട്ടാതെകിടന്ന സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കും മുൻപ് സൂക്ഷിക്കുന്ന സ്ഥലമാണിത്. സൈനികർ പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
നൂറുകണക്കിന് ടൺ ബോംബ് ഒകിനാവയിലും പരിസരത്തുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മിക്കതും യുഎസ് സൈന്യം ജപ്പാനിൽ ഇട്ടവയാണ്. ഏകദേശം 1856 ടൺ ബോംബുകൾ പൊട്ടാതെ ഇവിടെ കിടപ്പുണ്ടെന്നാണ് കരുതുന്നത്.