കോഴിക്കോട്: കോഴിക്കോട്ടെ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരെയും അന്വേഷണം. കേസിലെ മുഖ്യപ്രതി വയനാട് ഇരുളം സ്വദേശി ബിന്ദു 2022ൽ ആദ്യ കേസില്‍ അറസ്റ്റിലായപ്പോള്‍ സഹായം ചെയ്തുകൊടുത്തത് പോലീസുകാരാണെന്നാണ് ആക്ഷേപം. രണ്ട് പോലീസുകാര്‍ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്.
പ്രതിക്ക് കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് ചെയ്ത മലാപറമ്പിലെ ഫ്ളാറ്റുള്‍പ്പെടെ തരപ്പെടുത്തികൊടുത്തതും ഉദ്യോഗസ്ഥരാണെന്നുമാണ് വിവരം.രണ്ടു വർഷത്തിനു ശേഷമാണ് സംഘം മലാപ്പറമ്പിൽ താവളമാക്കിയത്. പ്രതികൾക്ക് അനാശാസ്യ കേന്ദ്രം നടത്താൻ പുറമേ നിന്നു സഹായം ലഭിച്ചതായി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ സൂചന ലഭിച്ചിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പോലീസുദ്യോഗസ്ഥരും ഇതിന്റെ ഭാഗമാണെന്ന് വ്യക്തമായത്.ഇക്കാര്യങ്ങള്‍ പോലീസ് പ്രത്യേകസംഘം അന്വേഷിച്ചുവരികയാണ്.മലാപറമ്പ് അനാശാസ്യ കേന്ദ്രത്തിലെ നടത്തിപ്പുകാരിയുമായി സിറ്റിയിലെ ചില പോലീസ് ഉദ്യോഗസ്ഥർ നേരത്തെ ഫോണിൽ ബന്ധപ്പെട്ടതായുള്ള വിവരമാണ് പുറത്തുവന്നത്. കൂടുതൽ തെളിവു ശേഖരിക്കാൻ പോലീസ് മൊബൈൽ സിഡിആർ പരിശോധിക്കുന്നുണ്ട്.
ആരോപണത്തെത്തുടർന്നു രണ്ട് പോലീസുകാരെ ചുമതലകളില്‍ നിന്നു താത്കാലികമായി മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പോലീസുകാരുടെ പങ്ക് അന്വേഷിക്കുന്നത്. പ്രതിയുടെ ഫോണിലെ വിശദാംശങ്ങളും സിം വിവരങ്ങളും ലഭ്യമായാലേ കൂടുതൽ നടപടിയിലേക്കു കടക്കാനാവൂ എന്ന നിലപാടിലാണ് പോലീസ്.
കെട്ടിടം വാടകയ്ക്ക് ലഭ്യമായ സാഹചര്യവും കേന്ദ്രം പ്രവർത്തിക്കാത്ത കാലയളവിൽ വാടക നൽകിയതും അന്വേഷിക്കുമെന്നു പോലീസ് പറയുന്നു.അതേസമയം നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ അനാശാസ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പലയിടത്തും ഉദ്യോഗസ്ഥരും നടത്തിപ്പുകാരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണം ശക്തമാണ്. മുന്‍പ് ലോഡ്ജുകള്‍ കേന്ദ്രീകരിച്ചായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഫ്ളാറ്റുകളും വീടുകളും ഒന്നും രണ്ടും വര്‍ഷത്തേക്ക് വാടകയ്ക്കെടുത്താണ് ഇടപാടുകള്‍ നടക്കുന്നത്.
- സ്വന്തം ലേഖകന്‍