മുംബൈ: ജന്മദിനം ആഘോഷിക്കാനുള്ള പണത്തിനായി കർഷകനെ കൊലപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന സംഭവത്തിൽ ആറ് കൗമാരക്കാരും 22 വയസുകാരനും അറസ്റ്റിലായി. സംഘത്തിലെ പതിനഞ്ചുകാരന്റെ ജന്മദിനാഘോഷത്തിനു വേണ്ടിയായിരുന്നു ക്രൂരകൃത്യം നടത്തിയത്.
കോപർഗാവ് ചൻസാലി സ്വദേശി ഗണേഷ് ചത്തറിനെ (42) കഴിഞ്ഞ എട്ടിനു രാത്രിയാണു സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് അദ്ദേഹത്തെ കൊലപ്പെടുത്തിയ സംഘം ഫോൺ തട്ടിയെടുത്ത് 4,500 രൂപയ്ക്കു വിറ്റു. ആ പണം കൊണ്ട് ആഘോഷം നടത്തുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച കരിമ്പുപാടത്തുനിന്ന് ചത്തറിന്റെ മൃതദേഹം കണ്ടെത്തി.
അന്വേഷണസംഘം ഫോൺ സിഗ്നൽ ട്രാക്ക് ചെയ്തപ്പോൾ സകോറിയിലെ ഒരാൾ അത് ഉപയോഗിക്കുന്നതായി കണ്ടെത്തി. അയാളെ ചോദ്യംചെയ്തപ്പോഴാണു ഏഴംഗസംഘം വിറ്റ ഫോണാണെന്ന് അറിഞ്ഞതും പ്രതികളെക്കുറിച്ചു വിവരം ലഭിച്ചതും. സംഘത്തിലെ ആറു പേർ 14-17 വയസുള്ളവരാണെന്നു പോലീസ് പറഞ്ഞു