എടത്വ: ശുദ്ധജല വിതരണം നിലച്ചിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടു. മുറതെറ്റാതെ വെള്ളക്കരം കുടിശ്ശിക തീർക്കാൻ നോട്ടിസ് എത്തി. എടത്വ ജല അഥോറിറ്റി ഓഫീസിൽ നിന്നാണ് വെള്ളക്കരം അടയ്ക്കാൻ ഉപഭോക്താക്കൾക്ക് നോട്ടീസ് നൽകിയത്.
ശുദ്ധജല വിതരണമില്ലങ്കിലും അറൂന്നൂറോളം കുടുംബങ്ങൾക്ക് കുടിശിക നോട്ടീസ് അയച്ച സംതൃപ്തിയിലാണ് ജലഅതോറിറ്റി.
തലവടി ഗ്രാമപഞ്ചായത്തിൽ 3324 വാട്ടർ കണക്ഷനും എടത്വാ ഗ്രാമപഞ്ചായത്തിൽ 2600 കണക്ഷനും വീടുകളിൽ നൽകിയിട്ടുണ്ടെന്നാണ് വിവരവകാശ നിയമപ്രകാരം ലഭിച്ച രേഖയിൽ വ്യക്തമാക്കുന്നത്.
എടത്വ പഞ്ചായത്തിൽ 287 പൊതു ടാപ്പുകൾ ഉണ്ടെന്നുമാണ് കണക്ക്. തലവടിയിലെ പൊതു ടാപ്പുകളുടെ എണ്ണം തിട്ടപെടുത്തിയിട്ടില്ലെങ്കിലും വിതരണം ചെയ്യാത്ത വെള്ളത്തിന് തലവടി ഗ്രാമപഞ്ചായത്ത് കൃത്യമായി വെള്ളക്കരം അടച്ചു കൊണ്ടിരിക്കുകയാണ്.
പതിറ്റാണ്ടുകളായി ശുദ്ധജല വിതരണം നിലച്ച തലവടി തെക്കെ കരയിൽ നിരവധി പേർക്കാണ് കുടിശ്ശിഖ നോട്ടീസ് വാട്ടർ അതോറിറ്റി അയച്ചിരിക്കുന്നത്.
വാലയിൽ ബെറാഖാ ഭവനിൽ പരേതനായ ഇടിക്കുള ചാണ്ടിക്ക് 2021 ഒക്ടോബർ വരെയുള്ള കുടിശിഖ അടയ്ക്കണമെന്ന് ആവശ്യപെട്ട് നോട്ടീസ് വന്നതിനെ തുടന്നാണ് പൊതുപ്രവർത്തകനായ ഡോ.ജോൺസൺ വി. ഇടിക്കുള വിവരവകാശ നിയമപ്രകാരം രേഖകൾ ആവശ്യപെട്ടത്.
1995 ഏപ്രിൽ മാസത്തിലാണ് അവസാനമായി മീറ്റർ റീഡിംഗ് എടുത്തത്. റോഡുകൾ മണ്ണിട്ട് ഉയർത്തിയതിനെ തുടർന്ന് പൊതു ടാപ്പുകൾ പലതും മണ്ണിനടിയിലാണ്.
തലവടി തെക്ക് പ്രദേശങ്ങളിൽ രണ്ടര പതിറ്റാണ്ടായി പൊതു ടാപ്പിലൂടെ ശുദ്ധജല വിതരണം നിലച്ചിരിക്കുകയാണ്.വേനൽ കടുത്തതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
പൈപ്പ് ലൈൻ പുനസ്ഥാപിക്കുന്നതു വരെ സമാന്തര കുടിവെള്ള വിതരണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ 2014 ജൂൺ അറിന് ഉത്തരവിട്ടെങ്കിലും ഏപ്രിൽ മെയ് മാസങ്ങളിലെ ചില ദിവസങ്ങളിൽ മാത്രമാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.
വെള്ളപ്പൊക്കമായാലും വേനൽക്കാലമായാലും തലവടി തെക്കെ കരയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കുടിവെള്ള വിതരണം നടത്താതെ വെള്ളക്കരം അടപ്പിക്കുന്ന നടപടി ജലഅതോറിറ്റി നിർത്തിവെയ്ക്കണമെന്ന് ഡോ. ജോൺസൺ വി. ഇടിക്കുള ആവശ്യപ്പെട്ടു.