സാങ്കേതിക വിദ്യയുടെ വളർച്ചയോടെ നിരവധി മാറ്റങ്ങളാണ് സമൂഹത്തിൽ ഉണ്ടായത്. പണ്ടൊക്കെ ദൂരെയുള്ള ആളുകളുമായി ആശയ വിനിമയം നടത്തുന്നത് കത്തിലൂടെയായിരുന്നു. എന്നാൽ മൊബൈലിന്റെ വരവോടെ ഒറ്റ ക്ലിക്കിൽ ലോകം മുഴുവൻ കാണാൻ പറ്റുന്ന അവസ്ഥ വരെയായി മാറി. ഇപ്പോഴിതാ 1984 -ൽ തന്റെ കാമുകിക്ക് കാമുകൻ എഴുതിയ കത്താണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കോളജിൽ ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന സമയത്ത് അവിടെ ഡിഗ്രിക്ക് പഠിക്കുന്ന പെൺകുട്ടിയുമായി അന്ന് അദ്ദേഹം പ്രണയത്തിലായിരുന്നു. ആ പെൺകുട്ടിയെത്തന്നെ അദ്ദേഹം വിവാഹവും കഴിച്ചു. ഇവരുടെ മകനാണ് കത്ത് റെഡ്ഡിറ്റിൽ പങ്കുവച്ചത്. അച്ഛന് ഇപ്പോൾ 70 വയസായി. അമ്മയ്ക്ക് 65 വയസും. അടുത്തിടെയാണ് അവർ തങ്ങളുടെ 40 -ാം വിവാഹ വാർഷികം ആഘോഷിച്ചത്.
ജയ് ജോഹർ’ എന്ന ആശംസയോടെയാണ് ഈ കത്ത് തുടങ്ങുന്നത്. ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസി സമൂഹങ്ങൾ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഭാഷയിലാണ് കത്ത്. അമ്മയുടെ മാതൃഭാഷയിലാണ് കത്ത് എഴുതിയിരിക്കുന്നത്. അച്ഛൻ ന്യൂഡൽഹി സ്വദേശിയും അമ്മ ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നുള്ളയാളും ആയിരുന്നു. കത്തെഴുതാനായി ഉപയോഗിച്ച ഭാഷ അമ്മയിൽ നിന്നാണ് അച്ഛൻ പഠിച്ചത് യുവാവ് പറയുന്നു.
തന്റെ പ്രണയിനിയോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ് അദ്ദേഹം കത്തിലുടെനീളം. സർക്കാർ ജോലിയുള്ളതുകൊണ്ട് തന്നെ തനിക്കിപ്പോൾ സാമ്പത്തികമായി സ്ഥിരതയുണ്ട് വിവാഹത്തിന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്.
ഭാവി അമ്മായിഅച്ഛനെ ‘അങ്കിൾ’ എന്നാണ് കത്തിൽ അഭിസംബോധന ചെയ്തിരിക്കുന്നത്. ‘ഈ കത്ത് വായിക്കുമ്പോൾ നിങ്ങൾക്ക് എന്നോട് ദേഷ്യം വന്നേക്കാം. എന്നാൽ, ഞാൻ നിങ്ങളുടെ മകളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്’. ‘നിങ്ങളുടെ അനുവാദമില്ലാതെ ഞങ്ങൾ ഒരടി പോലും മുന്നോട്ട് വയ്ക്കില്ല. നിങ്ങളുടെ അനുഗ്രഹം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്റെ കൂടെ ജീവിക്കാൻ തുടങ്ങിയാൽ അവൾക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഞാൻ ഉണ്ടാവില്ല. അങ്കിളിന്റേയും ആന്റിയുടെയും അനുഗ്രഹം വേണം’ എന്നും കത്തിൽ എഴുതിയിട്ടുണ്ട്.