കോട്ടയം: കടല്‍ക്ഷോഭത്തിനൊപ്പം കപ്പല്‍ മുങ്ങലും കൂടിയായപ്പോള്‍ പച്ചമീന്‍ വില കുത്തനെ കയറി. ഇടത്തരം മത്തിക്ക് 300 രൂപയിലെത്തി. 120 രൂപയ്ക്ക് ലഭിച്ചിരുന്ന പൊടി മത്തിയുടെ ലഭ്യത കുറഞ്ഞു. അയില, കിളി, ഏട്ട വില മുന്നൂറു രൂപ കടന്നു. ചൂര, ചെമ്പല്ലി മീനുകള്‍ 240 രൂപയിലെത്തി. നത്തോലി, വരാല് ഇനങ്ങള്‍ക്കും വില കയറി. മോതയും വറ്റയും സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധം ഏഴുന്നൂറിനു മുകളിലാണ്.
തിലോപ്പിയ പോലുള്ള വളര്‍ത്തുമത്സ്യങ്ങള്‍ മാത്രമാണ് സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റുന്നത്. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് മീന്‍പിടിത്തം കുറഞ്ഞു. കേരളതീരത്ത് കണ്ടൈനറുമായി വന്ന കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ തൊഴിലാളികളില്‍ ഒരു വിഭാഗം കടലില്‍ പോകുന്നില്ല.
കപ്പലില്‍നിന്ന് കടലില്‍ ഒഴുകിയ ദ്രാവകം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമോ എന്ന ആശങ്കയില്‍ ചിലർ കടല്‍ മീന്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നില്ല. ആരോഗ്യവകുപ്പും മറൈന്‍ സര്‍വകലാശാലയും ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടുമില്ല.