തിരുവനന്തപുരം: തലസ്ഥാനത്തെ കനത്ത മഴയിലും അണികള്‍ കണ്ഠമിടറി വിളിച്ചു… കണ്ണേ കരളേ വിഎസ്സേ….ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ…. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആറു പതിറ്റാണ്ടോളം ജീവിച്ച തിരുവനന്തപുരം നഗരത്തിനു വിടചൊല്ലുന്ന ഇന്ന് അദ്ദേഹത്തെ ഒരു നോക്കു കാണുന്നതിനായി പതിനായിരങ്ങളാണ് പുലര്‍ച്ചെ മുതല്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്.
ഇന്നലെ രാത്രി 12ഓടെയാണ് വിഎസിന്റെ മൃതദേഹം കുന്നുകുഴിക്കു സമീപമുള്ള ബാര്‍ട്ടണ്‍ഹില്ലിലെ വേലിക്കകത്തുവീട്ടില്‍ എത്തിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും അണികളുടെയും അകമ്പടിയോടെയായിരുന്നു എകെജി പഠന ഗവേഷണ കേന്ദ്രത്തില്‍ നിന്നു വിഎസിന്റെ മൃതദേഹം വേലിക്കകത്തുവീട്ടില്‍ എത്തിച്ചത്.
വീട്ടില്‍ പൊതു ദര്‍ശനത്തിന് സൗകര്യമൊരുക്കിയിരുന്നില്ലെങ്കിലും നൂറുകണക്കിനാളുകളാണു വിഎസിനെ അവസാനമായി ഒരുനോക്കുകാണുന്നതിന് എത്തിച്ചേര്‍ന്നത്. ഇന്നു പുലര്‍ച്ചെയും നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു.ഇന്നു രാവിലെ 8.35ന് മുഖ്യമന്ത്രി പിണറായി വിജയന് വേലിക്കകത്ത് വീട്ടിലെത്തി.
കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം അവിടെ നിന്നു മുഖ്യമന്ത്രി ദര്‍ബാര്‍ ഹാളിലെക്കു തിരിച്ചു. പിന്നാലെ രാവിലെ 8.43ന് ആണ് വിഎസിന്റെ മൃതദേഹം ബാര്‍ട്ടണ്‍ഹില്ലിലുള്ള വേലിക്കകത്ത് വീട്ടില്‍ നിന്നു സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലേക്കു വിലാപയാത്രയായി പുറപ്പെട്ടത്. നൂറുകണക്കിന് അനുയായികളും അദ്ദേഹത്തിന്റെ മൃതദേഹത്തെ അനുഗമിച്ചു.
വിലാപയാത്ര വളരെ സാവധാനമാണു തിരുവനന്തപുരത്തിന്റെ നഗരവീഥിയിലൂടെ നീങ്ങിയത്. പിഎംജി, എല്‍എംഎസ്, പളയം വഴി 9.20ന് മൃതദേഹം ദര്‍ബാര്‍ ഹാളിലെത്തിച്ചു. അപ്പോഴേക്കും ആയിരക്കണക്കിനാളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാനായി കാത്തു നിന്നത്. മാധ്യമപ്രവര്‍ത്തകരുടെ വലിയ സംഘവും സ്ഥലത്തുണ്ട്. ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രിക്കൊപ്പം മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, ഡിജിപി രവാഡ ചന്ദ്രശേഖര്‍ തുടങ്ങിയവരും എത്തിച്ചേര്‍ന്നിരുന്നു.
ഏറെ വൈകാരികമായിരുന്നു സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്നുള്ള കാഴ്ചകള്‍. തങ്ങളുടെ പ്രിയ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ചേതനയറ്റ ശരീരം ഒരു നോക്കു കാണുന്നതിനായി ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് ദര്‍ബാര്‍ ഹാളിലും സെക്രട്ടേറിയറ്റ് വളപ്പിലുമായി കാത്തുനിന്നത്. ഉയര്‍ന്നു കേട്ട മുദ്രാവാക്യങ്ങളും പലപ്പോഴും അതിവൈകാരികമായി മാറി. കണ്ണേ കരളേ വിഎസ്സേ…. ജീവിക്കുന്നു ഞങ്ങളിലൂടെ…. ഞങ്ങളിലൊഴുകും ചോരയിലൂടെ.
- റിച്ചാര്‍ഡ് ജോസഫ്