മഞ്ചേശ്വരം: സംസ്ഥാന അതിർത്തിക്ക് സമീപം വോർക്കാടിയിൽ ഉറങ്ങിക്കിടന്ന അമ്മയെ മകൻ തീകൊളുത്തി കൊന്നു. അയൽവാസിയും ബന്ധുവുമായ യുവതിയുടെ ദേഹത്തും പെട്രോളൊഴിച്ച് തീകൊളുത്തി. വോർക്കാടി നല്ലങ്കിയിലെ പരേതനായ ലൂയിസ് മൊണ്ടേരോയുടെ ഭാര്യ ഹിൽഡ മൊണ്ടേരോയാണ് (60) ദാരുണമായി പൊള്ളലേറ്റ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ബന്ധു ലോലിതയെ (30) മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിനുശേഷം വീട്ടിൽനിന്ന് കടന്നുകളഞ്ഞ ഹിൽഡയുടെ മകൻ മെൽവിനു വേണ്ടി തെരച്ചിൽ തുടരുന്നു. ഇയാൾ അതിർത്തിക്കപ്പുറം മംഗളൂരു ഭാഗത്തേക്ക് കടന്നതായാണ് സൂചന.
കെട്ടിടനിർമാണത്തൊഴിലാളിയായ മെൽവിനും മാതാവ് ഹിൽഡയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ ഒന്നോടെ അമ്മയ്ക്ക് സുഖമില്ലെന്നുപറഞ്ഞ് മെൽവിൻ അയൽവാസിയായ വിക്ടറിന്റെ ഭാര്യ ലോലിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീടിനകത്തേക്ക് കയറിയ ഉടൻ കൈയിൽ കരുതിയിരുന്ന പെട്രോൾ ലോലിതയുടെ ദേഹത്തൊഴിച്ച് തീകൊളുത്തി.
ഇവരുടെ നിലവിളി കേട്ട് അയൽവാസികളും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും മെൽവിൻ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയിരുന്നു. ലോലിതയെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് സമീപത്തെ കുറ്റിക്കാട്ടിൽ ഹിൽഡയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. രാത്രി ഉറങ്ങിക്കിടന്ന ഹിൽഡയുടെ ദേഹത്ത് മെൽവിൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതാകാമെന്നാണ് സൂചന. സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ മെൽവിനെ കണ്ടെത്താൻ മഞ്ചേശ്വരം പോലീസ് ഊർജിതമായ അന്വേഷണം തുടങ്ങി. ഹിൽഡയുടെ മറ്റൊരു മകൻ ആൽവിൻ കുവൈറ്റിൽ ജോലിചെയ്യുകയാണ്.