കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു പ്രചാരണം കൊഴു ക്കുന്പോൾ കൂട്ടിയും കിഴിച്ചും മുന്നണികള്‍. തങ്ങളുടെ സ്ഥാനാര്‍ഥിക്കു കിട്ടുന്ന വോട്ടുകളേക്കാള്‍ പി.വി. അന്‍വര്‍ മണ്ഡലത്തില്‍ എന്ത് സ്വാധീനം ചെലുത്തുമെന്നാണ് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ഉറ്റുനോക്കുന്നത്.
ഏറിയാൽ 23,000 വോട്ടുമാത്രമേ അന്‍വറിന് ലഭിക്കുകയുള്ളുവെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. എന്നാല്‍ 75,000 ത്തിലധികം ഉറപ്പിച്ച വോട്ടുകള്‍ തനിക്ക് മണ്ഡലത്തിലുണ്ടെന്നാണ് അന്‍വര്‍ പറയുന്നത്. എന്നാല്‍ ഇതുവെറും അവകാശവാദമാണെന്നും അന്‍വറിനു വിജയപരാജയങ്ങളില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിയില്ലെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു.
ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടായില്ലെങ്കില്‍ അന്‍വര്‍ ഫാക്ടര്‍ വിജയത്തെ ബാധിക്കില്ലെന്നാണ് എല്‍ഡിഎഫും കരുതുന്നത്. ബിജെപി സ്ഥാനാര്‍ഥി പൊതുവേ ദുര്‍ബലനാണെന്നും പാര്‍ട്ടി വോട്ടുകള്‍ പോലും അദ്ദേഹത്തിനു ലഭിക്കില്ലെന്നും ഇടതു-വലതുമുന്നണികള്‍ കണക്ക് കൂട്ടുന്നു. ഫലത്തില്‍ മുന്നണിവോട്ടുകള്‍ ചോരാതെ കാക്കുകയെന്ന തരത്തിലാണു പ്രചാരണം മുന്നോട്ടുപോകുന്നത്.
ശക്തമായ മത്സരം നടക്കുന്ന നിലമ്പൂരില്‍ ഇന്ന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് സ്ഥാനാര്‍ഥികള്‍ പ്രചാരണം നടത്തുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് വഴിക്കടവ് പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് ഇന്ന് പ്രചാരണം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് നിലമ്പൂരിൽ എത്തുന്നുണ്ട്.
മൂന്നുദിവസം നിലമ്പൂരില്‍ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി ഏഴ് പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കും. ജൂണ്‍ 13, 14, 15ന് ആണ് കണ്വന്ഷന് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രകമ്മിറ്റി നടക്കുന്നതിനാല്‍ ഡല്‍ഹിയിലുള്ള മുതിര്‍ന്ന നേതാക്കള്‍ ഏഴാം തീയതിയോടെ മണ്ഡലത്തിലെത്തി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കും. ഒരു മുഴംമുന്പേ പ്രചാരണത്തിനിറങ്ങിയതോടെ തങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.
സ്വന്തം ലേഖകന്‍