കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം നാളെ അവസാനിക്കും. അവസാനഘട്ട പ്രചാരണവുമായി ഇന്ന് മുന്നണികള്‍ നിലമ്പൂരിൽ സജീവമാകും. പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ഇരുമുന്നണികളും വിജയ പ്രതീക്ഷയിലാണെങ്കിലും യുഡിഎഫിന് നേരിയ മേല്‍ക്കൈ ഉണ്ട്. ന്യൂനപക്ഷവോട്ടുകള്‍ അടിയൊഴുക്കില്ലാതെ പെട്ടിയില്‍ വീണാല്‍ ആര്യാടന് ഷൗക്കത്ത് വജയിക്കുമെന്നാണ് പ്രതീക്ഷ.
സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ പ്രചാരണത്തില്‍ സജീവമാണെങ്കിലും വലിയ ഭീഷണി ഉയര്‍ത്തുന്നില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. കോണ്‍ഗ്രസ് -യൂത്ത് ലീഗ് യുവനേതാക്കളുടെ കൃത്യമായ പ്രചാരണം പല ബൂത്തുകളിലും വോട്ടുകള്‍ കുട്ടുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം വിജയപ്രതീക്ഷയിലാണെങ്കിലും സ്ഥാനാര്‍ഥിയായി എം.സ്വരാജ് വന്നപ്പോഴുള്ള ആവേശം വോട്ടായിമാറുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്.
നൂനപക്ഷവോട്ടുകള് പുര്‍ണമായും ആര്യാടന് ഷൗക്കത്തിലേക്ക് കേന്ദ്രീകരിക്കുന്നു എന്നാണ് സിപിഎം വിലയിരുത്തല്‍. ബൂത്ത് തലങ്ങളിൽ നിന്ന് ഓരോ സ്ഥാനാർഥിക്കും ലഭിക്കുന്ന വോട്ടുകളുടെ കണക്കെടുത്തപ്പോൾ ജയം പരുങ്ങലിലാണ്. ഇതോടെയാണ് ഭൂരിപക്ഷത്തിൽ നിന്നുള്ള വോട്ട് ഷെയർ കൂടിയാൽ മാത്രമേ ആശ്വാസവിജയം നേടാനാവൂ എന്ന കണക്കുകൂട്ടലിലേക്ക് നേതൃത്വമെത്തിയത്.
ഇത് മുൻനിർത്തിയാണ് വെൽഫെയർ പാർട്ടിയുടെ യുഡിഎഫ് പിന്തുണ അവസാന നാളുകളിൽ പോലും പാർട്ടി സജീവചർച്ചയാക്കി നിർത്താൻ ശ്രമിക്കുന്നത്. ഇതുവഴി പാർട്ടിക്കുള്ള ഭൂരിപക്ഷ വോട്ട് വർധിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍ അത് എത്രമാത്രം ഫലം കാണുമെന്നതില്‍ നേതൃത്വത്തിന് ആശങ്കയുണ്ട്.
തെരഞ്ഞെടുപ്പിനെ യുഡിഎഫ് വർഗീയവൽക്കരിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് ഇന്ന് മഹാകുടുംബസദസുകൾ സംഘടിപ്പിക്കുന്നുണ്ട്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെ കുടുംബ സദസിൽ പങ്കെടുക്കും. 46 കേന്ദ്രങ്ങളിലായി അരലക്ഷം പേരെ അണിനിരത്തുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്.
പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന്റെ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്. പ്രിയങ്കയുടെ പരിപാടിയിൽ കണ്ട ആൾക്കൂട്ടം യുഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ്. പ്രിയങ്കാഗാന്ധി പ്രചാരണത്തിന് ശേഷം മടങ്ങി. ആര്യാടൻ ഷൗക്കത്തിനായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇന്ന് മണ്ഡലത്തിൽ ക്യാമ്പ് ചെയ്തു പ്രചരണം നയിക്കും. ചുങ്കത്തറ എടക്കര പഞ്ചായത്തുകളിൽ ആണ് ബിജെപി ബിജെപി സ്ഥാനാർഥി മോഹൻ ജോർജിന്റെപര്യടനം.
സ്വന്തം ലേഖകന്‍