കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 74.35 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2021ലെ 76.60 ശതമാനം മറികടക്കാനായില്ലെങ്കിലും ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിംഗായി ഇതിനെ കണക്കാക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിനും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജും മാത്രമല്ല, സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറിനും ആത്മവിശ്വാസം ഒട്ടും കുറവില്ല.
ആര്യാടന് ഷൗക്കത്ത് കഥയെഴുതാനും സ്വരാജ് സെക്രട്ടറിയേറ്റിലേക്കും തിരിച്ചുപോകുമെന്നും താന്‍ നിയമസഭയിലേക്കു വീണ്ടും പോകുമെന്നുമാണ് അന്‍വറിന്റെ വാക്കുകള്‍. ഇത് അറംപറ്റുമോ എന്നറിയാന്‍ വോട്ടെണ്ണുന്ന 23 വരെ കാത്തിരിക്കണം.കോണ്‍ഗ്രസിനും ലീഗിനും നല്ല സ്വാധീനമുള്ള നിലമ്പൂരില്‍ സ്വന്തം വോട്ടുകള്‍ ചോരില്ലെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
പാണക്കാട് തറവാടിനെക്കുറിച്ച് മുമ്പ് ആര്യാടന് ഷൗക്കത്ത് നടത്തിയതായി എതിരാളികള്‍ ആരോപിക്കുന്ന വിഷയങ്ങളൊന്നും ബാധിച്ചിട്ടില്ലെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍.സിപിഎമ്മിലെത്തുന്നതിനു മുമ്പ് അന്‍വര്‍ കോണ്‍ഗ്രസുകാരനായിരുന്നു. എല്‍ഡിഎഫ് പിന്തുണയോടെ നിലമ്പൂരില്‍നിന്ന് രണ്ടുതവണ നിയമസഭയിലെത്തിയതോടെ പിണറായിയുടെയും സഖാക്കന്മാരുടെയും ഉറ്റ ചങ്ങാതിയായി.
ഒടുവില്‍ പിണറായിയുമായി പിണങ്ങി എല്‍ഡിഎഫ് വിട്ട തനിക്ക് കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും ഒരുപാട് വോട്ടുകള്‍ ലഭിക്കുമെന്നാണ് അന്‍വറിന്റെ കണക്കുകൂട്ടല്‍.പിണറായി വിജയന്റെ ഏകാധിപത്യത്തോട് എതിര്‍പ്പുള്ള നല്ലവരായ സിപിഎം സഖാക്കള്‍ തനിക്കു വോട്ടു ചെയ്യുമെന്ന അന്‍വറിന്റെ കണക്കുകൂട്ടലൊക്കെ ശരിയാണോ എന്നറിയാന്‍ വോട്ട് പെട്ടി തുറക്കാതെ മാര്‍ഗമില്ല.
മുഖ്യനെതിരേ തലങ്ങും വിലങ്ങും നടന്ന് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളൊന്നും തെരഞ്ഞെടുപ്പില്‍ ഏശിയിട്ടില്ലെന്ന പ്രതീക്ഷയില്‍തന്നെയാണ് സിപിഎം യുഡിഎഫിനും എൽഡിഎഫിനും ഇലക്ഷൻ ഫലം നിർണായകമാണെങ്കിലും പി.വി. അന്‍വര്‍ എന്ന ഒറ്റയാള്‍ പോരാളിയുടെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അൻവറിന് എത്ര വോട്ട് കിട്ടുമെന്നറിയാൻ ഉറ്റുനോ ക്കുകയ ാണു രാഷ്ട്രീയ കേരളവും.
ആര്യാടന് ഷൗക്കത്തിനെതിരേ പരസ്യമായി ഗുരുതര ആരോപണമുന്നയിച്ചിരുന്നു അന്‍വര്‍. എന്നിട്ടും സ്വന്തം തട്ടകത്തില്‍ ആര്യാടന് ഷൗക്കത്താണ് ജയിക്കുന്നതെങ്കില്‍ മാധ്യമശ്രദ്ധ പിടിച്ചു പറ്റാന്‍ പുതിയ വിഷയങ്ങള്‍ സൃഷ്ടിക്കേണ്ടി വരും അന്‍വറിന്. നേരേ മറിച്ച് എം. സ്വരാജ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചാൽ അത് അതിലും വലിയ തിരിച്ചടിയാകും.