ടെഹ്റാൻ: 12 ദിവസം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഇറാനും ഇസ്രയേലും വെടിനിർത്തിയതോടെ പശ്ചിമേഷ്യ സാധാരണനിലയിലേക്ക്. ഇന്നലെ രാത്രി ഇരുരാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല. ഇറാൻ വ്യോമപാത ഉടൻ തുറന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. ഖത്തറിൽ ഇന്നലെ ജിസിസി രാഷ്ട്രങ്ങളുടെ യോഗം ചേർന്ന് നിലവിലെ സാഹചര്യം അറബ് രാഷ്ട്രങ്ങൾ വിലയിരുത്തി. ഇറാനുമായി കൂടുതൽ ചർച്ചയ്ക്ക് അന്താരാഷ്ട്ര ആണവോർജ സമിതി ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്.
യുദ്ധം അവസാനിച്ചെന്ന ഇറാൻ പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതോടെ ടെഹ്റാനിൽ വൻ ആഹ്ളാദപ്രകടനം നടന്നു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ചിത്രങ്ങളുമായി ജനം തെരുവിലിറങ്ങി. ശത്രുവിനു കടുത്ത ശിക്ഷ നൽകിയെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. ഇറാനോട് സാഹസം കാണിച്ചാൽ പിഴ വളരെ വലുതാണെന്ന സന്ദേശം ലോകം കണ്ടു.
സ്ഥിരതയിലും സഹവർത്തിത്വത്തിലുമാണ് ഇറാന് വിശ്വാസം. ഇറാന്റെ കരുത്തും പ്രതിരോധ ശേഷിയും സഹോദര രാഷ്ട്രങ്ങൾക്ക് വേണ്ടിയും തുടരും. യുഎസുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാൻ തയാറാണെന്നും ആശയവിനിമയം പുനഃരാരംഭിക്കുമെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു.
ഇസ്രയേൽ നേടിയ വിജയം തലമുറകളോളം നിലനിൽക്കുമെന്നായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രയേലിന്റെ ആക്രമണം ഇറാന്റെ ആണവപദ്ധതിയെ വർഷങ്ങളോളം പിന്നോട്ടടിച്ചെന്ന് ഇസ്രയേൽ സൈനിക മേധാവിയും പ്രതികരിച്ചു. ഇറാനെതിരായ സൈനിക നടപടികൾ ഇപ്പോൾ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചെന്നും അദ്ദേഹം അറിയിച്ചു. വെടിനിർത്തൽ ലംഘനം ഉണ്ടായാൽ ബലംപ്രയോഗിക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേൽ അംബാസിഡർ ഡാനി ഡാനോൻ വ്യക്തമാക്കി.
അതേസമയം, ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്നും ഭരണമാറ്റം കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുകയേയുള്ളൂവെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനിൽ ഭരണമാറ്റം ആകാമെന്നാണു നേരത്തെ ട്രംപ് അഭിപ്രായപ്പെട്ടിരുന്നത്. വെടിനിർത്തലിനു പിന്നാലെ ഇറാന് പിന്തുണ അറിയിച്ച് ചൈന രംഗത്തെത്തി. ശാശ്വതമായ വെടിനിർത്തൽ കൈവരിക്കുന്നതിന് ഇറാനെ സഹായിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അറിയിച്ചു.