തിരുവനന്തപുരം: സസ്പെന്‍ഷനില്‍ തുടരുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് എന്‍. പ്രശാന്തിനെ തിരിച്ചെടുക്കണമെന്ന മുന്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ശിപാര്‍ശ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായ എ. ജയതിലക് അട്ടിമറിച്ചതായ രേഖകള്‍ പുറത്ത്.
ചട്ടവിരുദ്ധമായി ജയതിലക് പ്രവര്‍ത്തിച്ച് സസ്പെന്ഷന് നീട്ടുകയായിരുന്നുവെന്നുള്ള രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. സസ്പെന്ഷന് നീട്ടാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങാതെയാണ് സസ്പെന്ഷന് നീട്ടിയതെന്നാണ് പുറത്ത് വരുന്ന വിവരം.
ശാരദ മുരളീധരന് വിരമിക്കുന്നതിന് മുന്‍പ് കഴിഞ്ഞ ഏപ്രില്‍ 24 ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റിവ്യു കമ്മിറ്റിയാണ് പ്രശാന്തിന്റെ സസ്പെന്ഷന് പിന്‍വലിക്കാന്‍ ശിപാര്‍ശ ചെയ്തത്.
മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരായ ബിശ്വന്ത് സിന്‍ഹ, കെ.ആര്. ജ്യോതിലാല്‍ എന്നിവരായിരുന്നു റിവ്യൂ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. മൂന്നു പേരും ചേര്‍ന്നാണ് പ്രശാന്തിന്റെ സസ്പെന്ഷന് പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതിനിടെ ശാരദ മുരളീധരന് വിരമിക്കുകയും ജയതിലക് ചീഫ് സെക്രട്ടറിയാകുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ റിവ്യൂ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നു ചീഫ് സെക്രട്ടറിയായ ജയതിലകിനെ മാറ്റി പകരം രാജന് ഖോബ്രയെ നിയമിച്ചിരുന്നു.മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമായിരുന്നു നടപടി. എന്നാല്‍ ജയതിലക് മുഖ്യമന്ത്രിയുടെ നിര്‍ദേശവും അവഗണിച്ച് സ്വന്തം നിലയില്‍ തീരുമാനമെടുത്ത് പ്രശാന്തിനെതിരേ നടപടി നീട്ടുകയായിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥരായ എ. ജയതിലകിനെയും കെ. ഗോപാലകൃഷ്ണനെയും സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചതിന്റെ പേരിലാണ് പ്രശാന്തിനെ മാസങ്ങള്‍ക്ക് മുന്‍പ് സസ്പെന്റ് ചെയ്തത്. പ്രശാന്തിനോട് സര്‍ക്കാര്‍ വിശദീകരണം തേടിയതിന്റെ അടിസ്ഥാനത്തില്‍ മറുപടി നല്‍കിയിരുന്നു.