ന്യൂഡൽഹി: പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് കളിക്കാർ കൊല്ലപ്പെട്ടു. പക്തിക പ്രവിശ്യയിൽ പാക് സൈന്യം നടത്തിയ ആക്രമണത്തിലാണ് ക്രിക്കറ്റർമാർ കൊല്ലപ്പെട്ടത്. യുവ ക്രിക്കർമാരായ കബീർ, സിബ്ഗത്തുള്ള, ഹാറൂൺ എന്നിവരാണു മരിച്ചത്. ആക്രമണത്തിൽ ഏഴുപേർക്കു പരിക്കേൽക്കുകയും ചെയ്തു.
പക്തിക പ്രവിശ്യയുടെ തലസ്ഥാനമായ ഷറാനയിൽ സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്തശേഷം ഉർഗനിലെ വീട്ടിലേക്കു മടങ്ങുന്പോഴാണ് കളിക്കാർക്കുനേരേ ആക്രമണമുണ്ടാകുന്നത്. ഇതേത്തുടർന്ന് പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന വരാനിരിക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിൽനിന്ന് പിന്മാറുന്നതായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
അഫ്ഗാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ റാഷിദ് ഖാൻ പാക് വ്യോമാക്രമണങ്ങളെ അപലപിച്ചുകൊണ്ട് ശക്തമായ പ്രസ്താവനയിറക്കി. ത്രിരാഷ്ട്ര പരമ്പരയിൽനിന്ന് പിന്മാറാനുള്ള അഫ്ഗാനിസ്ഥാന്റെ തീരുമാനത്തെ താൻ പിന്തുണയ്ക്കുന്നു എന്നും റാഷിദ് പറഞ്ഞു.
അതിർത്തിയിലെ സൈനിക പോസ്റ്റുകൾ ആക്രമിച്ചതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചു. ഇരുവശത്തും ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ട ആക്രമണങ്ങളെത്തുടർന്ന് 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് വെടിനിർത്തൽ ലംഘിക്കപ്പെട്ടു.