ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ പ്രതിശ്രുത വധുവിന്റെയും വരന്റെയും മാതാപിതാക്കൾ ഒളിച്ചോടിയതായി പരാതി. പോലീസ് അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തി. മക്കൾ തമ്മിലുള്ള വിവാഹനിശ്ചയത്തിന് ഏതാനും ദിവസം മുമ്പാണ് ഇരുവരും ഒളിച്ചോടിയത്.
എട്ട് ദിവസം മുമ്പാണ് ഇരുവരും ഒളിച്ചോടിയത്. മകന്റെ പരാതിയിൽ വ്യാഴാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. ഉന്ത്വാസ സ്വദേശിയായ 45കാരിയാണ് 50കാരനൊപ്പം ഒളിച്ചോടിയത്. സ്ത്രീയുടെ മകൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചിക്ലി വില്ലേജിൽനിന്ന് ഇവരെ കണ്ടെത്തുകയുമായിരുന്നു.
വിഭാര്യനായ 50കാരൻ രണ്ട് മക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടയിൽ മകൾക്ക് വിവാഹാലോചന വന്നു. ഇരുവീട്ടുകാരും വിവാഹം നടത്താൻ തീരുമാനിച്ചു. വിവാഹ നിശ്ചയത്തിന്റെ ഒരുക്കം നടക്കവെയാണ് വധുവിന്റെ പിതാവും വരന്റെ മാതാവും തമ്മിൽ ഇഷ്ടത്തിലായതും ഒളിച്ചോടിയതും.
ഇരുവരും ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വീട്ടിലേക്ക് മടങ്ങാൻ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് ഇരുവരും.

