പള്ളുരുത്തി: പലിശയ്ക്ക് പണം നൽകിയശേഷം വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാളെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി പി. ഗംഗാധരൻ റോഡിൽ അജീഷ് കുമാറാ(45)ണ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 14 ന് യുവതി താമസിക്കുന്ന വീട്ടിലെത്തി കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി ഇവർ ഒച്ചവച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.
ബ്ലേഡ് പലിശയ്ക്ക് പണം കൊടുക്കുന്ന ഇയാൾ വീട്ടമ്മയ്ക്ക് 5000 രൂപ കടമായി നൽകിയിരുന്നു. എല്ലാ ദിവസവും 200 രൂപ തിരിച്ചടവിലേക്ക് വീട്ടമ്മ നൽകിയിരുന്നു. പണം മുടക്കം വരുത്തുന്ന ഘട്ടം മുതലെടുത്ത് ഇയാൾ വീട്ടമ്മയെ മാനസികമായി ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
പ്രലോഭനങ്ങളുമായി വീട്ടമ്മയെ പലതവണ സമീപിച്ചെങ്കിലും വഴങ്ങാതിരുന്ന യുവതിയെ പിന്തുടർന്ന് ഇവരുടെ ബന്ധുവിന്റെ വീട്ടിലെത്തി ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനു മൊഴി നൽകി. വഴങ്ങിയില്ലെങ്കിൽ ഗുണ്ടകളെ ഉപയോഗിച്ച് തന്റെ കുട്ടിയെയും ഭർത്താവിനെയും വകവരുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് മൊഴിയിലുണ്ട്.
ഇതിന്റെ ഫോൺ സന്ദേശം തെളിവായി ഇവർ പോലീസിന് നൽകിയിട്ടുണ്ട്.ഇയാളുടെ ഉപദ്രവത്തെ തുടർന്ന് മാനസികമായി തകർന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. ഉടൻ തന്നെ പള്ളുരുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. സിഐയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പരാതി നൽകിയിട്ട് ദിവസങ്ങൾ ആയെങ്കിലും പോലീസ് തുടർ നടപടി സ്വീകരിക്കാൻ വൈകിയതായി ആക്ഷേപമുണ്ട്. പള്ളുരുത്തിയിലെ കൊള്ളപ്പലിശ സംഘങ്ങൾക്ക് കൂട്ടുനിൽക്കുന്ന ചില ഉദ്യോഗസ്ഥർ കേസ് വഴിതിരിച്ചുവിടാൻ ശ്രമിച്ചതായും ആരോപണമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.