കൊല്ലം: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർക്ക് നൽകേണ്ട ഇൻഷ്വറൻസ് തുക 1,000 കോടിക്കപ്പുറം ആയിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ. അങ്ങനെയെങ്കിൽ രാജ്യത്തെ ഏറ്റവും ചെലവേറിയ അപകടമായി ഇത് മാറുമെന്നാണ് വിലയിരുത്തൽ. ദുരന്തത്തിൽ മരണസംഖ്യ 300 ഓളം വന്നേക്കുമെന്നാണ് ഒടുവിലത്ത വി വരം.
ഇതിൽ വിമാന യാത്രക്കാരും മെഡിക്കൽ വിദ്യാർഥികളും പ്രദേശവാസികളും ഉൾപ്പെടും. ദുരന്തത്തിൽ മരിച്ചവർക്ക് ഒരു കോടി രൂപ വീതം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ വിമാന യാത്രികരുടെ അവകാശികൾക്ക് ഇൻഷ്വറൻസ് തുക അടക്കം ലഭിക്കും. എല്ലാം കൂടി കൂട്ടുമ്പോൾ നഷ്ടപരിഹാരത്തുക ആയിരം കോടിക്ക് മുകളിൽ പോയേക്കാം.
വിമാന അപകടങ്ങളുമായി ബന്ധപ്പെട്ട് മോൺട്രിയൽ കൺവൻഷൻ എന്നൊരു കരാറുണ്ട്. അപകടത്തിൽപ്പെട്ട് ഒരാൾ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്താൽ ബന്ധുക്കൾക്ക് കൊടുക്കേണ്ട നഷ്ടപരിഹാരത്തെപ്പറ്റിയാണ് ഇതിൽ വ്യക്തമാക്കുന്നു.ഇത്തരമൊരു കരാർ നിലവിൽ വന്നത് 1999 ലാണ്. കരാർ അനുസരിച്ച് അപകടങ്ങളിൽ യാത്രക്കാർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്താൽ നഷ്ടപരിഹാരം നൽകാൻ വിമാന കമ്പനികൾക്ക് ബാധ്യസ്ഥതയുണ്ട്.
2009 ൽ ഇന്ത്യയും ഈ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം മരണം സംഭവിക്കുന്ന യാത്രികന്റെ ആശ്രിതർക്ക് ഇൻഷ്വറൻസ് തുകയായി 1.4 കോടി രൂപ വരെ ലഭിക്കും.മാത്രമല്ല വിമാന കമ്പനികളുടെ വീഴ്ച കാരണമാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമായാൽ നഷ്ടപരിഹാര തുക ഇതിലും ഉയരുമെന്നാണ് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
അപകടം സംഭവിച്ചാൽ ആദ്യം പ്രഖ്യാപിക്കുന്നത് ഇടക്കാല നഷ്ടപരിഹാര തുക ആയിരിക്കും. ഇപ്പോൾ ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാരവും ഇത്തരത്തിലുള്ളതാണ്. നഷ്ടപരിഹാരം സംബന്ധിച്ച അന്തിമ തുക നിശ്ചയിക്കുക മോൺട്രിയൽ കൺവൻഷനിലെ കരാർ പ്രകാരമായിരിക്കും.ഇതിന് അപകട കാരണം വിവിധ ഏജൻസികൾ അന്വേഷിച്ച് അന്തിമ റിപ്പോർട്ട് വരേണ്ടതുണ്ട്. അതിനുശേഷം നഷ്ടപരിഹാര തുക പ്രഖ്യാപിക്കുന്നതാണ് രീതി.
മാത്രമല്ല മരിക്കുകയും പരിക്കേൽക്കുകയും ചെയ്യുന്നവർക്കുള്ള ഇൻഷ്വറൻസ് തുക കണക്കാക്കുന്നതിന് വിവധ മാനദണ്ഡങ്ങളും ഉണ്ട്. ഇതനുസരിച്ച് നഷ്ടപരിഹാര തുകയിൽ ഏറ്റക്കുറച്ചിലുകളും ഉണ്ടാകും.മരിച്ച വ്യക്തിയുടെ വയസ്, വിദ്യാഭ്യാസ യോഗ്യത, ജോലിയുണ്ടങ്കിൽ അവസാനം ലഭ്യമായ ശമ്പളം, ജോലിയില്ലങ്കിൽ പ്രസ്തുത വ്യക്തിക്ക് ലഭിച്ചുവന്നിരുന്ന വരുമാനം എന്നിവയൊക്കെ പരിഗണിക്കും.
മരിച്ചയാൾ വിവാഹിതനാണോ അല്ലയോ, പ്രസ്തുത വ്യക്തിയുടെ സംരക്ഷണയിൽ കഴിയുന്ന ബന്ധുക്കൾ അടക്കമുള്ളവരുടെ എണ്ണം, അവരുടെ പൊതുവായ സാമ്പത്തിക സ്ഥിതി എന്നിവയെല്ലാം ഇൻഷ്വറൻസ് തുക നിശ്ചയിക്കുന്നതിനുള്ള പരിശോധനയിൽ ഉൾപ്പെടും.എയർ ഇന്ത്യ അവരുടെ എല്ലാ വിമാനങ്ങളും ആഗോള ഇൻഷ്വറൻസ് പ്രോഗ്രാമിന് കീഴിൽ ഇൻഷ്വർ ചെയ്തിട്ടുണ്ട്.
ഇതിൽ വിമാനത്തിനുണ്ടാകുന്ന കേടുപാടുകൾക്കുള്ള ഇൻഷ്വറൻസും യാത്രക്കാർക്കുള്ള അപകട ബാധ്യതാ ഇൻഷ്വറൻസും ഉൾപ്പെടും.അപകടം നടന്ന സമയത്തെ വിമാനത്തിന്റെ മൂല്യം അനുസരിച്ചായിരിക്കും ഈ ഇൻഷ്വറൻസ് തുകകൾ ലഭിക്കുക.
- എസ്.ആർ. സുധീർ കുമാർ