അമ്പലപ്പുഴ: പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാൻ തീരുമാനം. നിലവിൽ ലിറ്ററിന് 160 രൂപ എന്നുള്ളത് 260 രൂപയാക്കി വർധിപ്പിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചത്. വിശേഷ ദിവസങ്ങളിൽ 350ഉം മറ്റു ദിവസങ്ങളിൽ 300ഉം ലിറ്റർ പായസം തയാറാക്കാനും ബോർഡ് അംഗീകാരം നൽകി.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വെളിയിൽ വീട്ടിൽ സുരേഷ് കുമാർ ഭക്തവൽസലൻ നൽകിയ പരാതിയെത്തുടർന്നാണ് പുതിയ തീരുമാനങ്ങൾ ബോർഡ് സ്വീകരിച്ചത്. നിലവിൽ 225 ലിറ്റർ പായസമാണ് പ്രതിദിനം തയാറാക്കുന്നത്. ഇത് 300 ലിറ്ററും വ്യാഴം, ഞായർ മറ്റു വിശേഷ ദിവസങ്ങളിലും 350 ലിറ്ററുമാക്കണമെന്ന തന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് പായസം നിർമിക്കുന്നതിന്റെ അളവ് വർധിപ്പിച്ചത്.
പത്തു വർഷത്തിനു മുൻപാണ് അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില 160 രൂപയാക്കി ഉയർത്തിയത്. ഈ നിരക്ക് കാലോചിതമായി വർധിപ്പിക്കണമെന്ന് ബോർഡ് തീരുമാനിച്ചതോടെയാണ് ലിറ്ററിന് 100 രൂപ വർധിപ്പിച്ച് 260 രൂപയാക്കിയത്. 160 രൂപാ നിരക്കിൽ പാൽപ്പായസ വിതരണം നടത്തുന്നത് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നാണ് ബോർഡിന്റെ കണ്ടെത്തൽ. സാധന വിലയിലെ വർധനവും നിരക്ക് വർധിപ്പിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞതുകൊണ്ടും പാൽപ്പായസത്തിന്റെ വില വർധിപ്പിക്കണമെന്നായിരുന്നു ബോർഡ് തീരുമാനം.
പ്രതിദിനം 30 ശതമാനം പാൽപ്പായസം ഭക്തർക്ക് ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം സോഫ്റ്റ്വേറിൽ ഒരുക്കുന്നതിന് ഡിജിറ്റലൈസേഷന് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറെ ബോർഡ് ചുമതലപ്പെടുത്തി. പാൽപ്പായസം എല്ലാ ഭക്തർക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഓൺലൈനിൽ ബുക്ക് ചെയ്യുന്നതിന് ഒരു യൂസർ ഐഡിയിൽനിന്ന് പരമാവധി ഒരു ലിറ്റർ മാത്രമായി നിജപ്പെടുത്തും.
ഈ യൂസർ ഐഡിയിൽനിന്ന് ആഴ്ചയിൽ ഒരിക്കൽ മാത്രം ബുക്കിംഗ് നടത്താം. പാൽപ്പായസത്തിന്റെ വ്യാജ ബോട്ടിലുകൾ തടയുന്നതിനും ആധികാരികത നിയമപരമായി ഉറപ്പിക്കുന്നതിനും പായസം ബോട്ടിലുകളിൽ ദേവസ്വം ബോർഡിന്റെ ഹോളോഗ്രാം പതിപ്പിക്കും. നേരിട്ടുള്ള പാൽപ്പായസ ബുക്കിംഗിന് ടോക്കൺ സംവിധാനവും ഏർപ്പെടുത്തും.പായസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് നാലു കീഴ്ശാന്തിമാർ എല്ലാ ദിവസവും ഡ്യൂട്ടിയിലുണ്ടാകണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം നിർദേശിച്ചു.
കൂടുതൽ അളവിൽ പായസം നിർമിക്കാൻ തീരുമാനിച്ചതോടെ പായസമുണ്ടാക്കുന്നതിന് 1200 ലിറ്റർ കൊള്ളുന്ന വാർപ്പ്, അനുബന്ധ സാധനങ്ങൾ എന്നിവ ക്വട്ടേഷൻ അടിസ്ഥാനത്തിൽ വാങ്ങുന്നതിന് തിരുവാഭരണം കമ്മീഷണറെയും യോഗം ചുമതലപ്പെടുത്തി. സുരേഷ് ഭക്തവൽസലൻ, ദേവസ്വം ബോർഡ് പ്രസിഡന്റിന് നൽകിയ പരാതിയെത്തുടർന്നാണ് ബോർഡ് പുതിയ തീരുമാനങ്ങൾ നടപ്പാക്കാൻ നിർദേശിച്ചത്.