പത്തനംതിട്ട: അഭിഭാഷകന് കുറ്റാരോപിതനായ പോക്സോ കേസില്‍ എഫ്ഐആര്‍ വൈകിപ്പിച്ചതിന് ഡിവൈഎസ്പിക്കും എസ്എച്ച്ഒയ്ക്കും സസ്പെന്ഷന്.
പതിനേഴുകാരിയെ ബന്ധുവിന്റെ സഹായത്തോടെ അഭിഭാഷകന് ക്രൂരമായ ലൈംഗികപീഡനത്തിനു വിധേയയാക്കിയെന്ന പരാതിയിലെ എഫ്ഐആര്‍ വൈകിപ്പിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തിയെന്ന കണ്ടെത്തലില്‍ കോന്നി ഡിവൈഎസ്പി ടി. രാജപ്പന് റാവുത്തര്‍, എസ്എച്ച്ഒ പി. ശ്രീജിത്ത് എന്നിവരെയാണ് ആഭ്യന്തരവകുപ്പ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇരുവരുടെയും ഭാഗത്തു ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി ഡിജിപി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പോക്സോ പ്രകാരം കേസെടുക്കേണ്ട വിഷയമാണെന്നറിഞ്ഞിട്ടും എസ്എച്ച്ഒ ഇക്കാര്യം മറച്ചുപിടിച്ചതായും ഡിവൈഎസ്പിക്കും ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായെന്നും സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഭിഭാഷകനായ നൗഷാദ്, പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസിൽ പിതാവ് നിയോഗിച്ച അഭിഭാഷകനാണ് കുട്ടിയെ പീഡിപ്പിച്ചതായി പരാതി. നേരത്തെ, പെണ്‍കുട്ടിയുടെ അമ്മയെയും അഭിഭാഷകന് പീഡിപ്പിച്ചതായി പരാതി ഉയർന്നിരുന്നു.വിദേശത്തായിരുന്ന അച്ഛൻ നാട്ടിലെത്തിയപ്പോഴാണ് മകള്‍ പീഡനത്തിനിരയായെന്ന വിവരം അറിഞ്ഞത്.
കഴിഞ്ഞ ഓഗസ്റ്റ് 29ന് ഇദ്ദേഹം അഭിഭാഷകനെതിരേ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ എസ്എച്ച്ഒ ശ്രീജിത്ത് തയാറായില്ല. പിന്നീട് കോന്നി പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തെങ്കിലും സംഭവം ആറന്മുള സ്റ്റേഷന് പരിധിയിലാണെന്നു പറഞ്ഞ് കേസ് അങ്ങോട്ടു കൈമാറി.
2023 ജൂണ്‍ മുതല്‍ ഒരുവര്‍ഷത്തോളം പെണ്‍കുട്ടിയെ കോഴഞ്ചേരിയിലെയും കുമ്പനാട്ടെയും ലോഡ്ജ് മുറികളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് മൊഴി. അഭിഭാഷകനു വേണ്ട സഹായം ചെയ്തു നല്കിയ അതിജീവിതയുടെ പിതൃസഹോദരിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മകളെ പീഡിപ്പിച്ച അഭിഭാഷകന് 15 വര്‍ഷം മുമ്പ് എറണാകുളത്തുവച്ച് തന്നെയും പീഡിപ്പിച്ചെന്നാണ് മാതാവ് കഴിഞ്ഞയിടെ പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ സഹോദരി ഇക്കാര്യത്തിലും കൂട്ടുപ്രതിയാണെന്നും സ്വര്‍ണം ഇവര്‍ തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു.
കേസിനെത്തുടര്‍ന്ന് ഒളിവില്‍ പോയ അഭിഭാഷകനെ അറസ്റ്റ് ചെയ്യാതിരിക്കാനും പോലീസ് ഒത്തുകളിയുണ്ടായെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഹൈക്കോടതിയില്‍ ഇയാള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ജാമ്യത്തിനായി ശ്രമിക്കുന്നത്.