ലക്നോ: ഉത്തർപ്രദേശിൽ പ്രണയബന്ധത്തിന്റെ പേരിൽ കൗമാരക്കാരിയെ കൊലപ്പെടുത്തിയശേഷം ബന്ധുക്കൾ മൃതദേഹം രഹസ്യമായി കുഴിച്ചിട്ടു. ബാഗ്പതിലാണ് സംഭവം. 17കാരിയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബത്തിലെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളെ ജുവനൈൽ ഹോമിലേക്ക് അയച്ചു.
17കാരനായ ദളിത് ആൺകുട്ടിയും മുസ്ലീം സമുദായത്തിൽനിന്നുള്ള പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഈമാസം 12ന് ഇരുവരും ഹിമാചൽപ്രദേശിലേക്ക് ഒളിച്ചോടി.പെൺകുട്ടിയുടെ കുടുംബം പിന്നീട് അവരെ ഗ്രാമത്തിലേക്കു തിരികെകൊണ്ടുവന്നു.
22ന് രാത്രി പെൺകുട്ടിയെ കുടുംബം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം ഗ്രാമത്തിലെ ശ്മശാനത്തിൽ കുഴിച്ചിട്ടെന്നും പോലീസ് പറഞ്ഞു.പരാതിയെത്തുടർന്ന് പോലീസ് മൃതദേഹം പുറത്തെടുത്തു.
ഡോക്ടർമാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തി. ചോദ്യം ചെയ്യലിൽ, പെൺകുട്ടിയുടെ അമ്മാവൻ നൽകിയ നിർണായക വിവരങ്ങളാണ് അന്വേഷണം വഴിത്തിരിവിലെത്തിച്ചത്.
കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, പെൺകുട്ടിയുടെ അച്ഛൻ, സഹോദരൻ, രണ്ട് പിതൃസഹോദരന്മാർ, രണ്ട് മാതൃസഹോദരന്മാർ, പ്രായപൂർത്തിയാകാത്ത ഒരു ബന്ധു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.