പ്രശാന്ത് കിഷോര്‍ സജീവരാഷ്ട്രീയത്തിലേക്ക് ! കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തിലേറാന്‍ സഹായിച്ച രാഷ്ട്രീയ ചാണക്യന്റെ അരങ്ങേറ്റം ജെഡിയുവിലൂടെ ?

ന്യൂഡല്‍ഹി: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ അധികാരത്തിലേറ്റാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ രാഷ്ട്രീയ ചാണക്യന്‍ പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി റിപ്പോര്‍ട്ട്. ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയുവില്‍ പ്രശാന്ത് കിഷോര്‍ അംഗത്വം തേടിയേക്കും. തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും അദ്ദേഹം തന്നെയാണ് ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.

‘ബിഹാറില്‍ നിന്നും എന്റെ പുതിയ യാത്ര തുടങ്ങുന്നതിനെ സംബന്ധിച്ച് ഏറെ ആവേശഭരിതനാണ്,’ എന്ന് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തിരുന്നു. 2018 ഫെബ്രുവരിയിലാണ് പ്രശാന്ത് കിഷോര്‍ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുന്നത്. അതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റാണിത്. ബിജെപിയില്‍ നിന്നും പിണങ്ങിപ്പിരിഞ്ഞതിനു ശേഷം 2015ലെ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്കു വേണ്ടി പ്രചരണം നടത്തിയതില്‍ പ്രധാന പങ്കുവഹിച്ച ആളാണ് പ്രശാന്ത് കിഷോര്‍.

കഴിഞ്ഞ ആഴ്ച ഹൈദരബാദില്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രശാന്ത് സൂചന നല്‍കിയിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്താന്‍ താനുണ്ടാകില്ലെന്നും മറിച്ച് അടിസ്ഥാനമേഖലയിലേക്കിറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഗുജറാത്തിലോ ബിഹാറിലോ പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും പ്രശാന്ത് കിഷോര്‍ അറിയിച്ചിരുന്നു. നിലവില്‍ ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ് പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിക്കുന്നത്. ദക്ഷിണേന്ത്യയിലേക്ക് തന്റെ പ്രവര്‍ത്തനമേഖല മാറ്റുന്നതിനു മുമ്പ് പഞ്ചാബ്, ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related posts