പത്തനംതിട്ട: നവജാതശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അവിവാഹിതയായ 21 കാരിയാണ് അറസ്റ്റിലായത്. ചികിത്സയില്‍ കഴിഞ്ഞുവന്ന യുവതിയെ ആശുപത്രിയിലെത്തി ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ടി. കെ. വിനോദ്കൃഷ്ണന് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.
യുവതി കുടുംബമായി താമസിക്കുന്ന മെഴുവേലിയിലെ വീട്ടിലെ ടോയ്ലെറ്റില്ജനിച്ച ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ, വീടിന്റെ പിന്നില്‍ ആള്‍ത്താമസമില്ലാത്ത വീട്ടുപുരയിടത്തിലിട്ട് കൊലപ്പെടുത്തി എന്ന് കണ്ടെത്തിയതിനേ തുടര്‍ന്നാണ് നടപടി. 17ന് പുലര്‍ച്ചെ നാലിനും ഉച്ചയ്ക്ക് 1.30നു മധ്യേയാണ് സംഭവമെന്നും പോലീസ് പറഞ്ഞു.
പുല്ലുകള്‍ക്കിടയില്‍ ചേമ്പിലയില്‍ പൊതിഞ്ഞനിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കോട്ടയം മെഡിക്കല്‍ കോളജിൽ പോസ്റ്റ്മോര്‍ട്ടം പരിശോധന പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. തലയ്ക്കുണ്ടായ ക്ഷതമാണ് മരണകാരണം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
സംസ്കാര ചടങ്ങുകള്‍ യുവതിയുടെ വീട്ടില്‍ നടത്തി. മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം താമസിക്കുന്ന യുവതി, ആണ് സുഹൃത്തില്‍ നിന്നുമാണ് ഗര്‍ഭം ധരിച്ചതെന്ന് പോലീസിനോട് വെളിപ്പെടുത്തി. ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞും താനും കുളിമുറിയില്‍ വീണതായും കുഞ്ഞിന്റെ തല നിലത്ത് ശക്തിയായി ഇടിച്ചുവെന്നും പോലീസിനോട് പറഞ്ഞത്.
വീട്ടിലെ പ്രസവശേഷം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ യുവതി ചികിത്സ തേടിയെത്തിയപ്പോഴാണ് സംഭവം പോലീസ് അറിയുന്നത്.കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിച്ചതായും കരച്ചില് പുറത്തു കേള്‍ക്കാതിരിക്കാന്‍ വായ് പൊത്തിപ്പിടിച്ചതായും, പിന്നീട് പറമ്പില്‍ ഉപേക്ഷിച്ചതായും യുവതി അറിയിച്ചു. പത്തനംതിട്ട ഡിവൈ എസ്പി എസ്. അഷാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.