ന്യൂഡല്‍ഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനങ്ങൾ ഉന്നയിച്ച മധ്യപ്രദേശ് മുന്‍ എംഎല്‍എ ലക്ഷ്മണ് സിംഗിനെ പുറത്താക്കി കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗിന്റെ സഹോദരനാണ് ലക്ഷ്മണ് സിംഗ്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലക്ഷ്മണ് സിംഗിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയതായി കോണ്‍ഗ്രസ് അച്ചടക്ക സമിതി മെമ്പര്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ രാഹുല്‍ ഗാന്ധിയും സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും പക്വതയില്ലാത്തവരാണെന്ന് ലക്ഷ്മണ് സിംഗ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.
പക്വതയില്ലാത്ത പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് പറഞ്ഞ അദ്ദേഹം, ബുദ്ധിപൂര്‍വം പ്രതികരണങ്ങള്‍ നടത്താന്‍ രാഹുലിനെ ഉപദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ലക്ഷ്മണ് സിംഗിന് കോണ്‍ഗ്രസ് സംസ്ഥാന ഘടകം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.