തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനം വഴി ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി അംഗീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് മന്ത്രി വി.എന്‍.വാസവന്.
ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോള്‍ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. 18, 19 തീയതികളിലാണ് രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം. രാഷ്ട്രപതി മേയ് 19ന് ശബരിമല ദര്‍ശനത്തിനെത്തും. ഇത് സംബന്ധിച്ച് രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചതായി മന്ത്രി വി.എന്‍.വാസവന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
രാഷ്ട്രപതിയുടെ സന്ദര്‍ശനം സന്തോഷകരവും അഭിമാനകരവുമാണെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.