രാവിലെ തയാറാക്കിയ സാമ്പാർ വൈകുന്നേരം വീണ്ടും കഴിച്ചതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. ബംഗളൂരു ദേവനഹള്ളിയിലാണു സംഭവം. 38കാരിയായ നാഗരത്നയാണ് ആത്മഹത്യചെയ്തത്. ചെറിയ കാര്യങ്ങളിൽ അമിതമായി വേവലാതി പ്രകടിപ്പിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് തന്റെ ഭാര്യയെന്നു നാഗരത്നയുടെ ഭർത്താവ് പറഞ്ഞു.
ടൈലറായി ജോലി ചെയ്യുന്ന നാഗരത്ന രാവിലെ ഭക്ഷണം കഴിച്ചശേഷം ജോലിക്കു പോയി. വൈകുന്നേരം തിരിച്ചുവന്ന ശേഷവും അതേ ഭക്ഷണം കഴിച്ചു. പിന്നീട് ഇതേക്കുറിച്ച് ആലോചിച്ച് വിഷമിക്കാൻ തുടങ്ങി. പകരം വേറെ ഭക്ഷണം വാങ്ങികഴിക്കാമെന്ന് ഭർത്താവ് ആശ്വസിപ്പിച്ചെങ്കിലും നാഗരത്ന സമ്മതിച്ചില്ല.
രാത്രി കുളിമുറിയിൽ കയറി വാതിലടച്ച നാഗരത്ന ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്കു വന്നില്ല. വാതിൽതള്ളിത്തുറന്നപ്പോൾ അവരെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണു പറയുന്നത്.