കോട്ടയം: സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി ചാക്കിൽക്കെട്ടി പലയിടങ്ങളിലായി ഉപേക്ഷിച്ച കേസില്‍ പ്രതിയും ഭാര്യയും കുറ്റക്കാരെന്ന് കോടതി. ശിക്ഷ പിന്നീട് വിധിക്കും. കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ (34) കൊലപ്പെടുത്തിയ സംഭവത്തില്‍ മീനടം പീടികപ്പടിയില്‍ വാടകയ്ക്കു താമസിച്ചിരുന്ന മുട്ടമ്പലം സ്വദേശി എ.ആര്. വിനോദ്കുമാറും (കമ്മല്‍ വിനോദ്, 46) ഭാര്യ എന്‍.എസ്. കുഞ്ഞുമോളും (44) കുറ്റക്കാരാണെന്നാ ണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി -2 ജഡ്ജി ജെ. നാസര്‍ വിധിച്ചത്. ശിക്ഷയില്‍മേലുള്ള വാദം ഇന്നു നടക്കും.
കൊലപാതകം (ഐപിസി 302), തെളിവ് നശിപ്പിക്കല്‍ (ഐപിസി 201), കൂട്ടായ കുറ്റകൃത്യം (ഐപിസി – 34) എന്നിവയാണു കുറ്റങ്ങള്‍.2017 ഓഗസ്റ്റ് 27ന് രാത്രിയിലായിരുന്നു സംഭവം. മാങ്ങാനം മന്ദിരം കലുങ്കിനുസമീപം മുണ്ടകപ്പാടത്ത് ചാക്കില്‍ ഉപേക്ഷിച്ച നിലയിലാണ് തല ഒഴികെ ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നത്. തലയുടെ ഭാഗം ലഭിക്കാത്തതിനാല്‍ കൊല്ലപ്പെട്ടതാരെന്ന് തിരിച്ചറിഞ്ഞില്ല.
നിലവിലെ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും അന്നത്തെ കോട്ടയം ഈസ്റ്റ് എസ്എച്ച് ഒയുമായിരുന്ന സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മിസിംഗ് കേസുകളില്‍ മീനടം ഭാഗത്തുള്ള സന്തോഷ് എന്നയാളെ കാണാനില്ലെന്ന് വ്യക്തമായി. വസ്ത്രങ്ങളും ചെരുപ്പും മറ്റും ബന്ധുക്കളെ കാണിച്ചപ്പോള്‍ കൊല്ലപ്പെട്ടത് സന്തോഷ് തന്നെയാണെന്ന് വ്യക്തമായി.
സന്തോഷിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അവസാന കോളുകള്‍ മീനടം പീടികപ്പടി ഭാഗത്ത് താമസിക്കുന്ന കുഞ്ഞുമോളുമായാണെന്ന് ബോധ്യമാവുകയും ഇവര്‍ കുപ്രസിദ്ധ ക്രിമിനല്‍ കമ്മല്‍ വിനോദ് എന്ന വിനോദ് കുമാറിന്റെ ഭാര്യയാണെന്നും വ്യക്തമായി.വിനോദ് പിതാവിനെ ചവിട്ടിക്കൊന്ന കേസില്‍ ജയിലിലായിരിക്കെ കുഞ്ഞുമോളുമായി സന്തോഷിന് വഴിവിട്ട ബന്ധമുണ്ടായതാണ് കൊലപാതകത്തിന് കാരണമായത്.
ഇരുവരെയും ചോദ്യം ചെയ്തതില്‍ തലയുടെഭാഗം മാക്രോണി തുരുത്തല്‍ പാലത്തിനുസമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞുമോളോടൊപ്പം സ്വന്തം ഓട്ടോറിക്ഷയിലാണ് മൃതദേഹഭാഗങ്ങളുമായി അര്‍ധരാത്രി വിനോദ് പോയത്. സംഭവദിവസം രാത്രി കുഞ്ഞുമോളെക്കൊണ്ട് സന്തോഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സിറ്റൗട്ടില്‍ ഇരുന്നപ്പോള്‍ വിനോദ് പിന്നില്‍നിന്ന് ഇരുമ്പു ചുറ്റികകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കത്തി ഉപയോഗിച്ച് ശരീരം കഷ്ണങ്ങളാക്കി.
കൊടൂരാറിന് സമീപം രക്തംപുരണ്ട വസ്ത്രവും സന്തോഷിന്റെ ഫോണും കത്തിച്ചുകളഞ്ഞു. വാഹനത്തിലെ രക്തക്കറകള്‍ കഴുകി തെളിവ് നശിപ്പിക്കുകയും ചെയ്തു.പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിറില്‍ തോമസ് പാറപ്പുറം, അഡ്വ. ധനുഷ് ബാബു, അഡ്വ. എസ്. സിദ്ധാര്‍ഥ് എന്നിവര്‍ ഹാജരായി.