തിരുവനന്തപുരം: സ്കൂള്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവത്തിൽ ഉത്തരവാദികളായ സ്കൂള്‍ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കേണ്ടത് സ്കൂള്‍ മാനേജ്മെന്റാണെന്നും അവര്‍ അതിന് തയാറായില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
ഇനി മേലില്‍ ഒരു സ്കൂളിലും ഇത്തരം സംഭവം ഉണ്ടാകാന്‍ പാടില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഫോര്‍ട്ട് ഹൈസ്കുളിലെ പ്രവേശനോത്സവ ചടങ്ങിലാണ് പോക്സോ കേസ് പ്രതിയായ വ്ളോഗര്‍ മുകേഷ് എം. നായര്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. സംഭവം വിവാദമായതോടെയാണ് വിദ്യാഭ്യാസമന്ത്രി സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് റീല്‍സ് ചിത്രീകരണത്തിനിടെ മുകേഷ് നായര്‍ ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയില്‍ കോവളം പോലീസാണ് ഇയാള്‍ക്കെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.