തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂള്‍ ക്ലാസുകളുടെ സമയമാറ്റത്തിൽ സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ സർക്കാർ നിലപാട് മയപ്പെടുത്തുന്നു. ക്ലാസുകളുടെ സമയമാറ്റത്തിൽ സര്‍ക്കാരിന് നിര്‍ബന്ധമോ പിടിവാശിയോ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സമയമാറ്റത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പരിഹരിക്കും. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് സമയമാറ്റത്തിന്റെ കാര്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ലക്ഷ്യം എല്ലാവര്ക്കും നല്ല വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ്. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിദ്യാഭ്യാസ നിയമ പ്രകാരമാണു സമയമാറ്റത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. നിലവിലെ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് പഠനത്തിന് കുടുതല്‍ സമയം ആവശ്യമാണ്. കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. അര മണിക്കൂര്‍ നേരം കുടുതല്‍ പഠിപ്പിച്ചതുകൊണ്ട് കുഴപ്പമെന്നും വരില്ല.
എന്നാൽ, സമയമാറ്റത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.വിദ്യാഭ്യാസ വകുപ്പ് പുതിയ സ്കൂള്‍ സമയക്രമീകരണം നടത്തിയതിനെതിരേ സമസ്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പുതിയ സമയക്രമീകരണം മദ്രസ വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു സമസ്തയുടെ നിലപാട്.
തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നിലപാട് മാറ്റമെന്നാണു സൂചന. നിലമ്പൂര്‍ ഉപതെരഞ്ഞെുപ്പിന്റെ പശ്ചാത്തലത്തില്‍ സമസ്തയുടെ അഭിപ്രായം പരിഗണിക്കാതിരുന്നാല്‍ തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക സര്‍ക്കാരിനും സിപിഎമ്മിനുമുണ്ട്.
സംസ്ഥാനത്തെ എട്ടു മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് 30 മിനിറ്റ് അധിക പ്രവൃത്തിസമയം നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയത്. രാവിലെയും ഉച്ചകഴിഞ്ഞും 15 മിനിറ്റ് വീതമാണ് അധികസമയം നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.45ന് ക്ലാസ് ആരംഭിക്കും.
വൈകുന്നേരം 4.15ന് അവസാനിക്കും. ആദ്യ രണ്ടു പീരിയഡുകൾ 45 മിനിറ്റ് വീതമായിരിക്കും. തുടർന്ന് 11.15 മുതൽ 10 മിനിറ്റ് ഇടവേള. പിന്നീടുള്ള രണ്ടു പീരിയഡുകൾ 40 മിനിറ്റ് വീതം. 12.45 ന് ഉച്ചയൂണിനുള്ള ഒരു മണിക്കൂർ ഇടവേള. ഉച്ചകഴിഞ്ഞ് ആദ്യ രണ്ടു പീരിയഡുകൾ 40 മിനിറ്റ് വീതം. തുടർന്ന് അഞ്ചു മിനിറ്റ് ഇടവേള. പിന്നീട് ഏഴാമത്തെ പീരിയഡ് 35 മിനിറ്റും അവസാനത്തെ പീരിയഡ് 30 മിനിറ്റും ആയിരിക്കും.
സർക്കാർ, എയ്ഡഡ്, അംഗീകൃത അണ് എയ്ഡഡ് സ്കൂളുകൾക്കു പുതുക്കിയ സമയക്രമം ബാധകമായിരിക്കും. അധ്യയനവർഷം 220 പ്രവൃത്തിദിനവും 1,100 ബോധന മണിക്കൂറുകളും ലഭിക്കുന്നതിനുവേണ്ടിയാണ് അധ്യയനസമയം വർധിപ്പിച്ചത്.