ചേര്‍ത്തല: സ്ത്രീകളുടെ തിരോധാനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് സെബാസ്റ്റ്യന്റെ കൂർമബുദ്ധിയും തന്ത്രങ്ങളും അന്വേഷണം ദുഷ്കരമാക്കുന്നു. എസ്എസ്എല്‍സി വിദ്യാഭ്യാസം മാത്രമുള്ള സെബാസ്റ്റ്യന്‍ ആദ്യം ഒരു സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു. പിന്നീട് അംബാസഡര്‍ കാര്‍ വാങ്ങി ടാക്സി ഓടി. ഇതിനിടയിലാണ് സ്ഥലക്കച്ചവട രംഗത്തേക്ക് ഇറങ്ങുന്നത്. ഈ കാലയളവിലാണ് കാണാതായെന്നു പറയുന്ന സ്ത്രീകളുമായി സെബാസ്റ്റ്യന്‍ ബന്ധപ്പെടുന്നത്.
നാലു സ്ത്രീകളുടെ തിരോധാനക്കേസ് മുന്നിലുണ്ടെങ്കിലും അത് സെബാസ്റ്റ്യനുമായി കണക്ട് ചെയ്യാന്‍ കൃത്യമായ തെളിവ് കണ്ടെത്താന്‍ ഇതുവരെയും അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. ഡോഗ് സ്ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍, റഡാര്‍ സംവിധാനം തുടങ്ങി എല്ലാവിധ രീതിയിലും അന്വേഷണം നടത്തിയിട്ടും സെബാസ്റ്റ്യനെതിരേ കൃത്യമായ തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ല.
സെബാസ്റ്റ്യന്റെ വീട്ടില്‍നിന്നു ലഭിച്ച അസ്ഥിക്കഷണങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം കാണാതായ സ്ത്രീകളുടേതാണെന്നു തെളിഞ്ഞാല്‍ മാത്രമേ ഇയാളെ പ്രതിക്കൂട്ടിലാക്കാനാകൂ. അതേസമയം, ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി നിസഹകരിക്കുകയാണ് ഇയാൾ. കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് നിലപാട്.
നാലു സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സെബാസ്റ്റ്യന്‍ കുറ്റക്കാരനാണെന്ന രീതിയിലുള്ള പ്രചാരണം നടക്കുമ്പോഴും അയാള്‍ സൗമ്യനാണെന്നും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുമെന്നു വിശ്വസിക്കുന്നില്ലെന്നുമാണ് സെബാസ്റ്റ്യന്റെ ഭാര്യ പറയുന്നത്.