നോർവേ: വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർമാർ ഉറങ്ങുന്നതും അപകടങ്ങൾ ഉണ്ടാകുന്നതും പതിവു സംഭവങ്ങളാണ്. വിമാനയാത്രയ്ക്കിടെ പൈലറ്റുമാര്‍ ഉറങ്ങിപ്പോകുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കപ്പിത്താന് ഉറങ്ങിയതു കാരണം പടുകൂറ്റന്‍ ചരക്കുകപ്പല്‍ അപകടത്തിൽപ്പെട്ട വാർത്തയാണു പുതുതായി പുറത്തുവന്നിരിക്കുന്നത്. കപ്പൽ നിയന്ത്രണം തെറ്റി കടൽത്തീരത്തെ ഒരു വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
നോർവേ തീരത്താണു സംഭവം. 135 മീറ്റർ നീളമുള്ള എന്‍സിഎല്‍ സാൾട്ടന്‍ എന്ന ചരക്ക് കപ്പല്‍ ആണ് അപകടത്തിൽപ്പെട്ടത്. നോർവേ തീരത്ത് മരത്തില്‍ തീർത്ത ജോഹാന്‍ ഹെല്‍ബാര്‍ഗ് എന്നയാളുടെ വീട്ടു മറ്റത്തേക്കാണു കപ്പൽ ഇടിച്ചുകയറിയത്. ആർക്കും പരിക്കില്ല.
അപകടം നടക്കുമ്പോൾ കപ്പലിന്റെ സെക്കൻഡ് ഓഫീസറും വാച്ച് കീപ്പറുമായിരുന്ന 30 കാരനായ യുക്രേനിയന്‍ യുവാവിനെ അന്വേഷണത്തിന്റെ ഭാഗമായി നോർവീജിയന്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഒറ്റയ്ക്കുള്ള ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയെന്നാണ് ഇയാൾ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞത്. കപ്പലിലെ ഷിഫ്റ്റ് സമ്പദ്രായവും വാച്ച് കീപ്പറുടെ ജോലിക്രമവും അന്വേഷണ പരിധിയില്‍ വരുമെന്നു പോലീസ് പറഞ്ഞു.