കൊല്ലം: കൊച്ചിയിൽ മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽ -പ്ലാസ്റ്റിക് ഉരുളകൾ (നർഡിൽസ്) തമിഴ്നാട്ടിലും എത്തി. 25 കിലോഗ്രാം ഭാരമുള്ള ബാഗുകൾ നിറയെ പ്ലാസ്റ്റിക് ഉരുളകൾ കന്യാകുമാരിയിലെ തീരപ്രദേശത്താണ് അടിഞ്ഞ് കൂടിയത്. തിരുവനന്തപുരത്തെ തീര പ്രദേശങ്ങളിൽ കണ്ടെത്തിയ പ്ലാസ്റ്റിക് ഉരുളകൾ സമുദ്ര പ്രവാഹം കാരണം തെക്കോട്ട് സഞ്ചരിച്ച് തമിഴ്നാടിന്റെ പടിഞ്ഞാറൻ തീരത്തേക്ക് എത്തുകയായിരുന്നു.
ഇത് തമിഴ്നാടിന്റെ കിഴക്കൻ തീരത്തുള്ള പരിസ്ഥിതി ലോലമായ മാന്നാർ ഉൾക്കടലിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്കയിലാണ് അധികൃതർ.വിശാലമായ പവിഴപ്പുറ്റുകൾ, സുപ്രധാനമായ കടൽ പുൽമേടുകൾ അടക്കമുള്ള മേഖലയാണിത്. കടലാമകൾ അടക്കം വംശനാശ ഭീഷണി നേരിടുന്ന നിരവധി അപൂർവം ജീവികളും ഇവിടെയുണ്ട്. പ്ലാസ്റ്റിക് ഉരുളകൾ പൊതുവേ വിഷാംശം ഉള്ളവയല്ലെങ്കിലും സമുദ്രജീവികൾക്കും തീരദേശ ആവാസ വ്യവസ്ഥയ്ക്കും കാര്യമായ ഭീഷണി ഉയർത്തുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇവയുടെ ചെറിയ വലിപ്പവും മത്സ്യ മുട്ടകളോടുള്ള സാമ്യവും സമുദ്ര ജീവികൾക്ക് എളുപ്പത്തിൽ വിഴുങ്ങാൻ സഹായിച്ചേക്കാം. അങ്ങനെ കഴിച്ചാൽ ആന്തരിക തടസങ്ങൾ കാരണം മത്സ്യങ്ങൾ അടക്കമുള്ള സമുദ്രത്തിലെ ജീവികളുടെ വ്യാപകനാശത്തിനു കാരണമായേക്കാം. സമുദ്രജീവികളുടെ ശരീരത്തിൽ ഇവ അടിഞ്ഞുകൂടിയാൽ മനുഷ്യന്റെ ഭക്ഷ്യ ശൃംഖലയിലും പ്രവേശിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല.
എണ്ണ ചോർച്ചകൾ ചിലപ്പോൾ നിയന്ത്രിക്കാനും നീക്കം ചെയ്യാനും കഴിയും. എന്നാൽ പ്ലാസ്റ്റിക് ഉരുളകൾ ഭാരം കുറഞ്ഞതും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതുമാണ്. ഇവ കാറ്റിലും വേലിയേറ്റത്തിലും വേഗത്തിൽ ചിതറിപ്പോകുകയും ചെയ്യും. അതിനാൽതന്നെ വൃത്തിയാക്കൽ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കടലിനുള്ളിൽ ചിതറിപ്പോയാൽ പൂർണമായും വീണ്ടെടുക്കുക അസാധ്യമാണെന്നും വിദഗ്ധർ പറയുന്നു.
പവിഴപ്പുറ്റുകളെ മറയ്ക്കാൻ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് ഉരുളകൾക്ക് കഴിയും. സൂര്യപ്രകാശം ഇവ തടയുകയും ചെയ്യും. അതുവഴി സമുദ്ര വ്യവസ്ഥയുടെ സന്തുലിതാവസ്ഥയും തടസപ്പെടുത്തും. മാത്രമല്ല കടൽപ്പുല്ലുകളുടെ അടിത്തട്ടിൽ ഇവയുടെ സാന്നിധ്യം പോഷക ചക്രങ്ങളെയും തടസപ്പെടുത്തും. വെള്ളത്തിനടിയിലെ ഇത്തരം സസ്യങ്ങളുടെ വേരുകളുടെ ഘടനയെപ്പോലും ദോഷകരമായി ബാധിക്കുകയും ചെയ്യും.
ഇതിന്റെ ആഘാതങ്ങൾ കുറയ്ക്കാൻ തമിഴ്നാട് ദുരന്ത നിവാരണ അഥോറിറ്റി, പരിസ്ഥിതി വകുപ്പ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവ ജില്ലാ അധികാരികളുമായി ഏകോപിപ്പിച്ച് കർമ പദ്ധതി തയാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
- എസ്.ആർ. സുധീർ കുമാർ