മനുഷ്യകുലത്തിന്റെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. തലയോട്ടിക്ക് 1,40,000 വർഷം പഴക്കമുണ്ട്. ഇന്തോനേഷ്യയിലെ ജാവ, മഡുറ ദ്വീപുകൾക്കിടയിലുള്ള മഡുറ കടലിടുക്കിൽ മണൽ ഖനനത്തിനിടെ ചെളിയുടെയും മണലിന്റെയും പാളികൾക്കടിയിൽ പൂണ്ടുകിടക്കുന്ന നിലയിലാണ് ഇത് കണ്ടെത്തിയത്.
തലയോട്ടിക്കു പുറമേ, കൊമോഡോ ഡ്രാഗൺ, എരുമ, മാൻ, ആന എന്നിവയുൾപ്പെടെ 36 ഇനങ്ങളിൽപ്പെട്ട 6,000 മൃഗഫോസിലുകളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിൽ മറഞ്ഞിരിക്കുന്ന സംസ്കാരത്തിലേക്കു വെളിച്ചംവീശുന്നതാണിവയെന്നു ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
ആധുനിക മനുഷ്യരുമായി കൂടുതൽ സാമ്യമുള്ള ആദ്യകാല മനുഷ്യരാണു ഹോമോ ഇറക്റ്റസ്. ഉയരം കൂടുതലുള്ള, പേശീബലമുള്ള ശരീരമായിരുന്നു അവർക്ക്. നീളമുള്ള കാലുകളും ചെറിയ കൈകളുമായിരുന്നു ഇവർക്കുണ്ടായിരുന്നത്. മനുഷ്യന്റെ ആദ്യകാല പൂർവികരുടെ ഭൂമിശാസ്ത്രപരിധികളെക്കുറിച്ചുള്ള മുൻകാല പ്രമാണങ്ങളെ വെല്ലുവിളിക്കുന്ന ഒന്നാണ് ഇപ്പോഴത്തെ കണ്ടെത്തലുകൾ.
ഹോമോ ഇറക്റ്റസിന്റെ ഫോസിൽ 2011ൽ കണ്ടെത്തിയിരുന്നെങ്കിലും ഈമാസമാണ് ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടെത്തലുകൾ ലോകവുമായി പങ്കുവച്ചത്. ഇതുസംബന്ധിച്ച പഠനങ്ങൾ തുടരുകയാണ്. ഒരുകാലത്ത് തെക്കുകിഴക്കൻ ഏഷ്യയെ വിശാലമായ ഉഷ്ണമേഖലാ സമതലവുമായി ബന്ധിപ്പിച്ചിരുന്ന “സുന്ദലാൻഡ്’ എന്നറിയപ്പെടുന്ന നഷ്ടഭൂമികയിൽനിന്ന് ആദ്യമായി ലഭിക്കുന്ന ശേഷിപ്പാണിതെന്നു പറയുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്കുമുന്പുള്ള ഹിമാനികളുടെ ഉരുകൽ കാരണം സമുദ്രനിരപ്പ് 120 മീറ്ററിലധികം ഉയരാൻ കാരണമാകുകയും സുന്ദലാൻഡിലെ താഴ്ന്ന സമതലങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്യുകയായിരുന്നു.